തിരുവനന്തപുരം- മെഡിക്കൽ കോളജിലെ പി.ജി ഡോക്ടർ ഷഹാനയുടെ ആത്മഹത്യയിൽ കാര്യക്ഷമമായ അന്വേഷണം നടത്താൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ. ആത്മഹത്യയ്ക്കു പിന്നിൽ സ്ത്രീധനമാണെന്ന ആരോപണം ഉണ്ടായ സാഹചര്യത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആരോഗ്യ മന്ത്രി വീണാ ജോർജ് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർക്കു നിർദേശം നൽകി. സഹോദരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളജ് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതിശ്രുത വരനും കുടുംബവും വൻ തുക സ്ത്രീധനം ആവശ്യപ്പെട്ടുവെന്നും ഇത് ഷഹാനയെ വിഷമിപ്പിച്ചുവെന്നും കുടുംബം പോലീസിന് മൊഴിനൽകി. ഡോ. ഷഹാനയുടെ മരണം വേദനാജനകമാണെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പറഞ്ഞു. സ്ത്രീധനത്തിനെതിരെ പ്രതികരിക്കാൻ പെൺകുട്ടികൾ ആർജവം കാണിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഷഹാനയുടെ കൂടെ പഠിക്കുന്ന ഡോക്ടറാണ് വിവാഹാലോചനയുമായി വന്നത്. ഇവർ തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നു. സ്ത്രീധനമായി 150 പവനും 15 ഏക്കറും ബി.എം.ഡബ്ല്യു കാറും ചോദിച്ചെന്നാണ് ഷഹാനയുടെ കുടുംബം പറയുന്നത്. സ്ത്രീധനം കൊടുക്കാൻ കഴിയാത്തതിനാൽ വിവാഹം മുടങ്ങിയെന്നും ഷഹാന മാനസികമായി തളർന്നെന്നുമാണ് കുടുംബം പറഞ്ഞത്. ഷഹാനയുടെ മൊബൈൽഫോൺ രേഖകൾ പോലീസ് പരിശോധിക്കുന്നുണ്ട്. മെഡിക്കൽ കോളജ് പി.ജി അസോസിയേഷൻ ഭാരവാഹിയായ ഡോക്ടറാണ് വിവാഹാലോചനയുമായി വന്നത്. താമസ സ്ഥലത്താണ് അനസ്‌തേഷ്യയ്ക്കുള്ള മരുന്നു കുത്തിവച്ച് ഷഹാന മരിച്ചത്.