Sorry, you need to enable JavaScript to visit this website.

ഇന്ന് രാത്രി ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; സംസ്ഥാനത്ത് അഞ്ചുദിവസം മഴ

തിരുവനന്തപുരം - സംസ്ഥാനത്ത് ശക്തമായ മഴയില്ലെങ്കിലും അഞ്ചുദിവസം കൂടി മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട മിതമായ മഴയ്ക്കുള്ള സാധ്യതയാണുള്ളത്. വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട തോതിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും മഴ ശക്തമാകുന്ന ഏതെങ്കിലും സാഹചര്യമുണ്ടായാൽ മലയോര മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്നും ഇന്നും നാളെയും ഒരു ജില്ലയിലും അലേർട്ടുകൾ ഇല്ലെന്നും അധികൃതർ വ്യക്തമാക്കി.   മഴ സാധ്യതയുണ്ടെങ്കിലും കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എന്നാൽ, ലക്ഷദ്വീപ് തീരങ്ങളിൽ വ്യാഴാഴ്ച മുതൽ ശനിയാഴ്ചവരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ല. കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30വരെ 0.5 മുതൽ 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രംഅറിയിച്ചു.
 മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുകയും വേണം.
 മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിൽ ശനിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.
 

Latest News