Sorry, you need to enable JavaScript to visit this website.

രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ നിന്ന് തുരത്താന്‍ സി പി എം, പിന്തുണയുമായി സി പി ഐയും

തിരുവനന്തപുരം - രാഹുല്‍ ഗാന്ധിയെ കേരളത്തില്‍ നിന്ന് തുരത്താന്‍ സി പി എമ്മും സി പി ഐയും. രാഹുല്‍ഗാന്ധി അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ വയനാട്ടിലോ അല്ലെങ്കില്‍ കേരളത്തിലെ മറ്റ് മണ്ഡലങ്ങളിലോ വന്ന് ഇടതുപക്ഷത്തിനെതിരെ മല്‍സരിക്കുന്നത് ദേശീയ തലത്തില്‍ രൂപീകരിച്ച പ്രതിപക്ഷ മതേതര സഖ്യമായ ' ഇന്ത്യ 'യെ ദോഷകരമായി ബാധിക്കുമെന്നാണ് ഇരു പാര്‍ട്ടികളും പറയുന്നത്. അഖിലേന്ത്യ തലത്തില്‍  പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ഇതൊരു ചര്‍ച്ചാ വിഷയമാക്കാനാണ് കേരളത്തിലെ ഇടതു പക്ഷം ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത പരാജയമുണ്ടായ സാഹചര്യത്തില്‍ മതേതര സഖ്യത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്താന്‍ ഉത്തരേന്ത്യയിലെ ഏതെങ്കിലും സീറ്റില്‍ രാഹുല്‍ മത്സരിക്കണമെന്നാണ് ഇടതു കക്ഷികള്‍ ആവശ്യപ്പെടുന്നത്. സി പി എം ആണ് ഈ ആവശ്യം പ്രധാനമായും ഉയര്‍ത്തുന്നത്. അതിനെ സി പി ഐ പിന്തുണയ്ക്കുന്നതിന് കാരണമുണ്ട്.  വയനാട് സീറ്റ് ഇടതു മുന്നണിയില്‍ സി പി ഐ യുടേതാണ്. അവിടെ രാഹുല്‍ ഗാന്ധി മല്‍സരിച്ചില്ലങ്കില്‍ സി പി ഐക്ക്  ജയിക്കാന്‍ കഴിയാവുന്ന സീറ്റുകൂടിയാണിത്. മാത്രമല്ല രാഹുല്‍ ഗാന്ധി കേരളത്തില്‍ മല്‍സരിച്ചാല്‍ വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡി എഫിന് അനുകൂലമായി 2019 ലേതിന് സമാനമായ ഒരുതരംഗം ഉണ്ടാകുമെന്നും ഇടതുമുന്നണി ഭയപ്പെടുന്നുണ്ട്.

 

 

Latest News