Sorry, you need to enable JavaScript to visit this website.

ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതു കൊണ്ടാണ് കേരളത്തിൽ ആരും മുതൽ മുടക്കാത്തതെന്ന് കേന്ദ്രമന്ത്രി

കോഴിക്കോട്- കോൺഗ്രസും സിപിഎമ്മും ഭീകരതയ്ക്ക് ചുവന്ന പരവതാനി വിരിക്കുകയാണെന്ന് കേന്ദ്ര ഇൻഫർമേഷൻ ആന്റ് ടെക്‌നോളജി മന്ത്രി രാജീവ് ചന്ദ്രശേഖരൻ പറഞ്ഞു. എൻ.ഡി.എ കോഴിക്കോട്ട് സംഘടിപ്പിച്ച ഭീകരവിരുദ്ധ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇരു മുന്നണികളും ഭീകരതയെ വെള്ളപൂശുകയാണ്. അയൽ സംസ്ഥാനങ്ങളിലെല്ലാം യുവാക്കൾക്ക് തൊഴിൽ സാധ്യതയേറുമ്പോൾ ഇവിടെ മുതൽമുടക്കാൻ ആരും തയാറാകുന്നില്ല. ഇവിടെ ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നുവെന്ന ധാരണ ഉറച്ചിരിക്കുന്നതു കൊണ്ടാണിത്. ഭീകരരെ ഭീകരരെന്ന് വിളിക്കാൻ ഇരു മുന്നണികളും തയ്യാറാവുന്നില്ല. ഹമാസിനെ സ്വാതന്ത്ര്യ സമര സേനാനികളെന്നാണ് കോൺഗ്രസും സിപിഎമ്മും മുസ്ലിം ലീഗും വിശേഷിപ്പിക്കുന്നത്.അഭിപ്രായ സ്വാതന്ത്ര്യം ഭരണാഘടനാ ദത്തമാണെന്ന് വാദിച്ച് ഭീകരതയെ പിന്തുണക്കുന്നവർ അഭിപ്രായ സ്വാതന്ത്ര്യത്തിന് അതിരുകളുണ്ടെന്ന ഭരണഘടനാ തത്വം മനസിലാക്കണം. ശക്തവും സുരക്ഷിതവും സാമ്പത്തിക പുരോഗതി കൈവരിക്കുന്നതുമായ രാഷ്ട്ര സൃഷ്ടിയാണ് എൻ.ഡി.എയുടെ ലക്ഷ്യം. സാമ്പത്തിക വളർച്ചയിൽ അഞ്ചാം സ്ഥാനം കൈവരിച്ച രാജ്യം ജർമ്മനി, ജപ്പാൻ എന്നിവയെ മറികടന്ന് മൂന്നാം സ്ഥാനം കൈവരിക്കും. ഭാരതത്തിന്റെ മുന്നേറ്റം തടയാൻ ആഗ്രഹിക്കുന്നവരാണ് ഭീകരതയെ പിന്തുണക്കുന്നത്. ഭാരതത്തിന്റെ വികസന മുന്നേറ്റത്തിൽ യുവാക്കൾക്ക് വലിയ പങ്കുണ്ട്. അവരെ ഭീകരതയിലേക്ക് തള്ളിവിടുന്ന നയത്തെ എതിർക്കണം. ഭീകരതയുടെ ഇരകളാകുന്നത് സാധാരണക്കാരാണ്. മന്ത്രിമാരും നേതാക്കളും സുരക്ഷിതരാണ്. ഭീകരതയെ അതിന്റ ഉറവിടത്തിൽ തകർക്കുകയെന്ന സമീപനമാണ് കഴിഞ്ഞ 9 വർഷമായി കേന്ദ്ര സർക്കാർ എടുത്ത നിലപാട്. അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയും രാഹുൽ ഗാന്ധിയും  ചേർന്നുള്ള നവകേരള സദസ് നടക്കുമെന്ന് കരുതി. എന്നാൽ അത് നടന്നില്ല. നവകേരളമുണ്ടാകണമെങ്കിൽ യുവാക്കൾക്ക് തൊഴിലവസരം ഉണ്ടാകണം. അവർ ഭീകര സംഘടനകളുടെ പിടിയിലാകരുത്. ഹമാസിനെ വിമർശിക്കുന്നവരെ ഇവിടെ ഭീകരവാദികളാക്കുന്നു. അനധികൃതമായി സ്വർണം കടത്തുന്നു. മകളുടെ കമ്പനിക്ക് ലാഭമുണ്ടാക്കുന്നു. ഹമാസ് പ്രതിനിധി കേരളത്തിൽ വന്ന് പരിപാടിയിൽ പങ്കെടുക്കുന്നു. കേരളത്തിൽ അഴിമതിയും പ്രീണനവും മറച്ചുവെക്കാനാണ് എൻഡിഎയെ വർഗീയ വാദികളെന്ന് വിളിക്കുന്നത്. കേരളത്തെ പരിവർത്തിപ്പിക്കാൻ എൻഡിഎക്ക് മാത്രമേ കഴിയൂ. അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ നിർവ്വാഹക സമിതി അംഗം പി.കെ.കൃഷ്ണദാസ് മുഖ്യ പ്രഭാഷണം നടത്തി. പശ്ചിമേഷ്യയിൽ സമാധാനം നിലനില്ക്കുന്ന സമയത്താണ് ഹമാസ് ഭീകരാക്രമണം നടത്തിയത്. ഈ ഭീകരാക്രമണത്തെ കോൺഗ്രസും സിപിഎമ്മും ലീഗും പിന്തുണക്കുന്നു. ഹമാസിനെ പിന്തുണച്ച പാക്കിസ്ഥാന്റെ നിലപാടാണ് ഇവർക്കുള്ളത്.ഈ അപകടം കേരളം തിരിച്ചറിയണം. കേരളത്തെ തീവ്രവാദികൾക്ക് തീറെഴുതിക്കൊടുക്കാൻ അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു. എൻഡിഎ ജില്ലാ ചെയർമാൻ വി.കെ.സജീവൻ അധ്യക്ഷനായി.
ജെആർഎസ് ചെയർമാൻ സി.കെ.ജാനു, ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശോഭ സുരേന്ദ്രൻ, പി. രഘുനാഥ്,  മേഖല പ്രസിഡന്റ് ടി.പി. ജയചന്ദ്രൻ, ദേശീയ സമിതി അംഗം കെ.പി. ശ്രീശൻ, സംസ്ഥാന വക്താവ് വി.പി. ശ്രീപത്മനാഭൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.മോഹനൻ, ഇ.പ്രശാന്ത് കുമാർ, ഹരിദാസ് പൊക്കിണാരി, കാസ സംസ്ഥാന പ്രസിഡന്റ് കെവിൻ പീറ്റർ, എകെസിസി താമരശ്ശേരി രൂപത പ്രസിഡന്റ് ചാക്കോ കളംപറമ്പിൽ,  ബി.ഡി.ജെ.എസ് ബാബു പൂതം പാറ, ബി.ഡി.ജെ.എസ് ഗിരി പാമ്പനാർ,  കെ.കെ.സി സന്തോഷ് കാളിയത്ത് എന്നിവർ പങ്കെടുത്തു.

Latest News