കൊച്ചി - കോടതി വിലക്കിയിട്ടും നവകേരള സദസ്സിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചത് ഗൗരവതരമെന്ന് കേരള ഹൈക്കോടതി. ആവർത്തിച്ചാൽ കടുത്ത നടപടിയിലേക്ക് കടക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
നവകേരള സദസിൽ വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് രാഷ്ട്രീയമാണന്നും ഇത്രയും ചെറുപ്പത്തിൽ കുഞ്ഞു മനസുകളിലേക്ക് രാഷ്ട്രീയം കുത്തിവക്കണ്ടെന്നും എല്ലാവർക്കും രാഷ്ട്രീയം ഉണ്ടായിക്കോളുമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഓർമിപ്പിച്ചു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസിന്റെ ഉപഹർജിയിലാണ് കോടതി നടപടി. മലപ്പുറം ജില്ലയിലെ എടപ്പാളിലെ നവകേരള സദസിലാണ് മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാനായി കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം റോഡിരികിൽ നിർത്തിയതിന്റെ ദൃശ്യങ്ങളുമായി നവാസ് കോടതിയെ സമീപിച്ചത്. എടപ്പാൾ തുയ്യം ഗവ. എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് ഉച്ചയ്ക്ക് ഒന്നരയോടെ റോഡരികിൽ നിർത്തിയത്. സ്‌കൂൾ ബസുകൾ നവകേരള സദസിന് വിട്ടുനല്കാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തതിനുശേഷമാണ് സംഭവമെന്നും ഹരജിയിൽ വ്യക്തമാക്കി. വിഷയത്തിൽ സർക്കാർ ഇതുവരെ എടുത്ത നടപടികൾ വിശദീകരിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ഇക്കാര്യത്തിൽ കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ടെന്നാണ് സർക്കാർ വിശദീകരണം. ഹർജി അടുത്ത ആഴ്ച്ച വീണ്ടും പരിഗണിക്കും.