Sorry, you need to enable JavaScript to visit this website.

നവകേരള സദസ്സില്‍ പങ്കെടുത്ത ഇന്ദുമേനോനെ അധിക്ഷേപിച്ച് സി.പി.എം ജില്ലാ സെക്രട്ടറിയുടെ മകന്‍

കോഴിക്കോട്- നവകേരള സദസില്‍ പങ്കെടുത്ത എഴുത്തുകാരി ഇന്ദുമേനോനെതിരെ സാമൂഹ്യ മാധ്യമത്തില്‍ അധിക്ഷേപം. സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന്‍ ജൂലിയസ് നികിതാസ് ആണ് മേനോത്തി, ഫ്രോഡ്, തൊഴിലാളി വിരുദ്ധ തുടങ്ങിയ പരാമര്‍ശങ്ങളുമായി അധിക്ഷേപിച്ചത്. നവകേരള സദസിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ പര്യടനത്തില്‍ ശനിയാഴ്ച നടന്ന പൗരപ്രമുഖരുടെ പ്രഭാത ഭക്ഷണ യോഗത്തില്‍ ഇന്ദുമേനോന്‍ പങ്കെടുത്തിരുന്നു.

ജില്ലയിലെ മുതിര്‍ന്ന വനിതാ നേതാവും നികിതാസിന്റെ അമ്മയുമായ കെ.കെ. ലതികക്കൊപ്പം ഇന്ദുമേനോന്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന്റെ ചിത്രം സി.പി.എം ജില്ലാ കമ്മിറ്റിയംഗവും മുതിര്‍ന്ന നേതാവുമായ കെ.ടി. കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. ഇതിന് താഴെയാണ് ജൂലിയസ് നികിതാസ് ഒന്നിലധികം അധിക്ഷേപ കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വിവാദമായതോടെ കമന്റ് ഡീലീറ്റ് ചെയ്‌തെങ്കിലും പരാമര്‍ശങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമാണ് സാമൂഹ്യ മാധ്യമങ്ങളില്‍ നിന്നും ഉയരുന്നത്.

ജൂലിയസ് നികിതാസിന്റെ കമന്റ് താന്‍ കണ്ടിരുന്നെന്നും എന്തുകൊണ്ടാണ് ഡിലീറ്റ് ചെയ്‌തെന്ന് അറിയില്ലെന്നും ഇന്ദുമേനോന്‍ പറഞ്ഞു. ഇന്ദുമേനോന്‍ സവര്‍ണചിന്താഗതിക്കാരിയാണെന്നും തൊഴിലാളികളെയും പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരെയും ഉപദ്രവിച്ചയാളാണെന്നുമാണ് ജൂലിയസ് നികിതാസിന്റെ കമന്റുകളില്‍ പറയുന്നത്. ഇന്ദുമേനോനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന പരാമര്‍ശവും ഇതിലുണ്ട്. ' യു.ഡി.എഫ് കാലത്ത് അനര്‍ഹമായി മണിയടിച്ച് കിര്‍ത്താഡ്‌സില്‍ കയറിയ ഫ്രോഡ് ആണ്. മണിയടിയും മാനിപ്പുലേഷേനും മാത്രം മതിയല്ലോ പ്രമുഖയാവാന്‍ ' എന്ന വിമര്‍ശനവും കമന്റുകളിലുണ്ട്.

 

 

Latest News