കൊച്ചി-ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു.
നെയ്യാറ്റിന്‍കര ചെങ്കല്‍ വഞ്ചിക്കുഴി കമ്പാരക്കല്‍ വീട്ടീല്‍ ക്രിസ്റ്റീലിന്(27) എതിരെയാണ് ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം എറണാകുളം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് (പോക്‌സോ)കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
1262 പേജുകളുള്ള കുറ്റപത്രത്തില്‍ 115 സാക്ഷികളാണുള്ളത്. 30 ഡോക്യുമെന്റുകളും, 18 മെറ്റീരിയല്‍സ് ഒബ്ജക്റ്റുകളും തെളിവുകളായിട്ടുണ്ട്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവം, ബലാത്സംഗം, മോഷണം തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സമയബന്ധിതമായി പഴുതടച്ച് പ്രതിക്ക് പരമാവധി ശിക്ഷലഭിക്കാവുന്ന തരത്തിലാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്.
ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുന്‍പായിരുന്നു ഏതാനും കിലോമീറ്റര്‍ മാത്രം അകലെ മറ്റൊരു കുട്ടിയെകൂടി തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെയോടെയാണ് സംഭവം. വീട്ടില്‍ അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന പെണ്‍കുട്ടിയെ ഇയാള്‍ എടുത്തു കൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കുകയായിരുന്നു. കുട്ടിയുടെ വീട്ടില്‍ നിന്നുള്‍പ്പടെ മൂന്ന് മൊബൈല്‍ ഫോണുകളും അന്ന് രാത്രി മോഷ്ടിച്ചു. കുട്ടിയുടെ കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഉടന്‍ തെരച്ചില്‍ ആരംഭിച്ചതോടെ പ്രതി കുട്ടിയെ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. രക്തം ഒലിപ്പിച്ചെത്തിയ കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് മാറ്റി. പ്രതിയെ തിരയുന്ന പോലീസ് സംഘത്തെക്കണ്ട് ഇയാള്‍ മാര്‍ത്താണ്ഡ വര്‍മ്മ പാലത്തിനു താഴെയുള്ള പുഴയില്‍ച്ചാടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു. നിരവധി ക്രമിനല്‍ കേസുകളില്‍ പ്രതിയാണ് ക്രിസ്റ്റിന്‍.
ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തില്‍ ഡി വൈ എസ് പി.എ.പ്രസാദ്, ഇന്‍സ്‌പെക്ടര്‍ എം.എം മഞ്ജുദാസ്, എസ്.ഐ മാരായ എസ്.എസ് ശ്രീലാല്‍, പി.ടി ലിജിമോള്‍, പി.സി പ്രസാദ്, പി.ജി അനില്‍കുമാര്‍, ജി.എസ്.അരുണ്‍ എ.എസ്.ഐമാരായ വി.ആര്‍ സുരേഷ്, സി.കെ മോഹനന്‍, കെ.എച്ച് മുഹമ്മദാലി, ബോബി കുര്യാക്കോസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷൈജ ജോര്‍ജ്, സി.കെ സാജിത, കെ.ആര്‍ രാഹുല്‍, സി.പി.ഒ മാരായ മാഹിന്‍ ഷാ അബൂബക്കര്‍, കെ.എം മനോജ്, വി.എം അഫ്‌സല്‍, മുഹമ്മദ് അമീര്‍ തുടങ്ങിയവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
ഈ വാർത്ത കൂടി വായിക്കൂ
ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍