Sorry, you need to enable JavaScript to visit this website.

കരുവന്നൂര്‍ ബാങ്കില്‍ സി പി എം നേതാക്കളെ പൂട്ടാന്‍ രണ്ട് ഭരണ സമിതി അംഗങ്ങളെ മാപ്പു സാക്ഷിയാക്കാന്‍ ഇ ഡി നീക്കം

തൃശൂര്‍ - കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ കേസില്‍ സി പി എം നേതാക്കളെ പൂട്ടാന്‍ രണ്ട് ഭരണ സമിതി അംഗങ്ങളെ മാപ്പു സാക്ഷിയാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. ഇതിനായി ഇ ഡി കോടതിയെ സമീപിച്ചിട്ടുണ്ട്. കരുവന്നൂര്‍ ബങ്ക് കേന്ദ്രീകരിച്ച് നടന്ന ബെനാമി വായ്പകളെല്ലാം ഉന്നത നേതാക്കളുടെ അറിവോടെയാണ് അനുവദിച്ചതെന്നാണ് ഇ ഡിയ്ക്ക് ലഭിച്ച വിവരം. ബാങ്ക് സെക്രട്ടറി സുനില്‍, മുന്‍ മാനേജര്‍ ബിജു കരീം എന്നിവര്‍ ഇത് സംബന്ധിച്ച് നേരത്തെ തന്നെ മൊഴി നല്‍കിയിരുന്നു. സി പി എമ്മിന്റെ സമാന്തര കമ്മിറ്റിയാണ് വായ്പ അനുവദിക്കാനുള്ള തീരുമാനങ്ങളെടുത്തതെന്നും ഈ തീരുമാനത്തില്‍ ഭരണ സമിതിയ്ക്ക് മറ്റ് റോള്‍ ഒന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഇവരുടെ മൊഴികള്‍. ലോണ്‍ രേഖകളില്‍ ഒപ്പിട്ട് നല്‍കിയിരുന്നതായും അപേക്ഷയില്‍ പലതിലും വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നുമാണ് ഭരണ സമിതി അംഗങ്ങള്‍ മൊഴി നല്‍കിയത്. ഇവരില്‍ രണ്ട് പേരെയാണ് മാപ്പുസാക്ഷിയാക്കാന്‍ ഇ ഡി കോടതിയെ സമീപിച്ചിട്ടുള്ളത്. കുറ്റപത്രം സ്വീകരിക്കല്‍ നടപടി പൂര്‍ത്തിയായാല്‍ ഇവരുടെ മൊഴി രേഖപ്പെടുത്തും. കേസില്‍ അന്വേഷണം നേരിടുന്ന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മുന്‍ മന്ത്രി എ സി എ സി മൊയ്തീന്‍, കണ്ണന്‍ എന്നിവര്‍ക്ക് ഈ മൊഴികള്‍ നിര്‍ണ്ണായകമാണ്. സി പി എം ജില്ലാ സെക്രട്ടറി എം.കെ വര്‍ഗീസിനോട്  ഈ മാസം 24 ന് ഹാജരാകാന്‍ ഇ ഡി നോട്ടീസ് നല്‍കിയിട്ടുണ്ട്.

 

Latest News