തിരുവനന്തപുരം - രണ്ടാം പിണറായി സർക്കാറിന്റെ നവ കേരള സദസ്സിനായുള്ള സ്‌പെഷ്യൽ ബസിനായി ഫണ്ട് അനുവദിച്ച് ഉത്തരവിറങ്ങി. ഒരു കോടി അഞ്ച് ലക്ഷം രൂപയാണ് അനുവദിച്ചത്. ട്രഷറി നിയന്ത്രണം മറികടന്നാണ് പണം അനുവദിച്ചത്. ഇൻഫർമേഷൻ ആൻഡ പബ്ലിസിറ്റി വകുപ്പിന്റെ ചെലവിലാണ് പണം ഉൾപ്പെടുത്തിയത്. ആഡംബര ബസിന്റെ പണി ബെംഗളൂരിൽ പുരോഗമിക്കുകയാണെന്നാണ് വിവരം.
ഈമാസം 18 മുതൽ ഡിസംബർ 24 വരെ സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവ കേരള സദസ്സിനായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. എന്നാൽ, നിത്യോപയോഗ സാധനങ്ങളുടെ പൊള്ളുന്ന വിലയിലും കോടികൾ ധൂർത്തമാക്കുന്ന സർക്കാറിന്റെ നവകേരള സദസ്സിനെതിരെ പ്രതിപക്ഷം രൂക്ഷ വിമർശമാണുയർത്തുന്നത്. നാലുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക കൊടുത്തു തീർക്കാതെ, വൈദ്യുതി ചാർജ് വർധന അടക്കമുള്ള പുതിയ ബാധ്യതകൾ കൂടി പേറുന്നതിനിടെയാണ് നവകേരള സദസ്സിന് വേദിയൊരുങ്ങുന്നത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഞെരിഞ്ഞമരുമ്പോൾ പിണറായി സ്തുതിക്കായി ഖജനാവിനെ വീണ്ടും പാപ്പരാക്കുന്ന ഈ സമീപനം ജനം തിരിച്ചറിയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.