തിരുവനന്തപുരം - ഇടവേളക്കുശേഷം സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ നിക്കോബർ ദ്വീപിനും മുകളിലായി ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലാണിത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം നവംബർ 16-ഓടെ മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വച്ച് തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ മറ്റൊരു ചക്രവാതചുഴിയുമുണ്ട്. ഇവ രണ്ടിന്റെയും സ്വാധീന ഫലമായി അടുത്ത അഞ്ചുദിവസം കേരളത്തിൽ ഇടിമിന്നലോടു കൂടിയ മിതമായ / ഇടത്തരം മഴ ലഭിക്കും. നവംബർ 14, 17 തിയ്യതികളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്.
ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടുണ്ട്. തമിഴ്‌നാട്ടിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മഴ മുന്നറിയിപ്പിലുള്ളത്. തമിഴ്‌നാട്ടിൽ 13 ജില്ലകളിൽ ഇന്നും നാളെയും തീവ്ര മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ മഴ സാധ്യതയെ തുടർന്ന് തമിഴ്‌നാട്ടിലെ എട്ട് ജില്ലകളിൽ സ്‌കൂളുകൾക്ക് ഇന്ന് അവധിയാണ്.