Sorry, you need to enable JavaScript to visit this website.

എസ്എഫ്ഐയുടെയും കോടതിയുടെയും വേട്ട  മാനസികമായി ബാധിച്ചു- അലന്‍ ഷുഹൈബ്

കോഴിക്കോട്- ആത്മഹത്യാ ശ്രമത്തില്‍ വിശദീകരണവുമായി അലന്‍ ഷുഹൈബ്. സംഭവത്തിന് ശേഷം ആദ്യമായാണ് അലന്‍ പ്രതികരിക്കുന്നത്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അമിതമായ നിലയില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലന്‍ ഷുഹൈബിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. സ്നേഹിക്കുന്ന എല്ലാവരോടും ക്ഷമ ചോദിക്കട്ടെയെന്ന് അലന്‍ പറഞ്ഞു.
പ്രതിസന്ധി നിറഞ്ഞ ഒരു സമയത്തിലൂടെ കടന്ന് പോയപ്പോള്‍ ഞാന്‍ ചെയ്ത വിഡ്ഢിത്തം നിങ്ങള്‍ ക്ഷമിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കോളേജിലെ എസ്എഫ്ഐയുടെയും ചില അധ്യാപകരുടെയും കോടതിയുടെയും എല്ലാം വേട്ട വലിയ തോതില്‍ മാനസികമായി ബാധിച്ചിരുന്നു. അതിന്റെ കൂടെയുള്ള നട്ടെല്ലിനുണ്ടായ ചതവ് കാരണം പരീക്ഷ വരെ നിന്ന് എഴുതണ്ട അവസ്ഥയിലേക്കും എത്തിച്ചു. പല തവണ വന്ന ഇത്തരം ചിന്തകളെ വഴി തിരിച്ച് വിട്ടത് ഭരണകൂടം നടത്തുന്ന കടന്നാക്രമണങ്ങള്‍ക്ക് മുന്നില്‍ ഒരു മോശം ഉദാഹരണമായി മാറരുത് എന്നത് കൊണ്ടും പോരാട്ടത്തില്‍ കൂടെ നില്‍ക്കുന്ന സഖാക്കളെയും കുടുംബത്തെയും കൂട്ടുകാരെയും ഓര്‍ത്ത് തന്നെയാണ്.
എന്റെ നിലപാടിലുള്ള ആളുകളുടെ വിശ്വാസത്തെ ഒരു വേള ഞാന്‍ തകര്‍ത്തതില്‍ എനിക്ക് കുറ്റബോധമുണ്ട്. തീര്‍ച്ചയായും ഇനി ഇത് ആവര്‍ത്തിക്കില്ല. തിരുത്തി മുന്നോട്ട് പോകും. ഇവിടെ തന്നെ ഉണ്ടാകും. രാഷ്ട്രീയം പറഞ്ഞ്,ചളി അടിച്ച്, കഥ പറഞ്ഞ് തന്നെ-അലന്‍ ഷുഹൈബ് വിശദീകരിച്ചു. ഈ വിഷയവുമായി ബന്ധപെട്ട് മാനസികാവസ്ഥ മോശമാക്കുന്ന തരത്തില്‍ അസ്ഥാനത്തുള്ള ഉപദേശവുമായി ആരും വരരുതെന്നും അലന്‍ ആവശ്യപ്പെട്ടു.
കൊച്ചിയിലെ ഫ്ളാറ്റില്‍ അമിത അളവില്‍ ഉറക്കഗുളിക കഴിച്ച നിലയിലാണ് അലന്‍ ഷുഹൈബിനെ കണ്ടെത്തിയത്. അവശനിലയിലായിരുന്ന അലനെ ഉടന്‍ തന്നെ ബന്ധുക്കള്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് നിലവില്‍ അലന്‍.

Latest News