Sorry, you need to enable JavaScript to visit this website.

പന്ത്രണ്ടുകാരിയെ ദത്തെടുത്ത് ക്രൂരമായി പീഡിപ്പിച്ചു, പ്രതിക്ക് 109 വര്‍ഷം കഠിനതടവ്

പത്തനംതിട്ട - പന്ത്രണ്ട് വയസുകാരിയെ ദത്തെടുത്ത് കൂടെ താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 109 വര്‍ഷം കഠിനശിക്ഷ വിധിച്ചു. പന്തളം കുരമ്പാല പൂഴിക്കാട് ചിന്നക്കടമുക്ക് നെല്ലിക്കോമത്ത് തെക്കേതില്‍ അനിയനെന്നു വിളിക്കുന്ന തോമസ് സാമൂവലി(63)നെയാണ് അടൂര്‍ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി എ സമീര്‍ 109 വര്‍ഷം കഠിനതടവും 6,25,000 പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷവും 2 മാസവും കൂടി അധികതടവ് അനുഭവിക്കണം. പിഴത്തുക പെണ്‍കുട്ടിക്ക് നല്‍കാനും കോടതി ഉത്തരവായി

2021 മാര്‍ച്ച് 26 നും 2022 മേയ് 30 നുമിടയിലുള്ള കാലയളവിലാണ് പ്രതിയുടെ വീട്ടില്‍ വച്ച് പീഡനം നടന്നത്. തമിഴ്‌നാട് സ്വദേശികളായ മാതാപിതാക്കള്‍ ചെറുപ്പത്തിലേ ഉപേക്ഷിച്ചുപോയ 12 കാരിയുള്‍പ്പെടെ 2 പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയും പിതാവിന്റെ അമ്മയുടെ സംരക്ഷണയിലാണ് കഴിഞ്ഞുവന്നത്. തിരുവല്ല കടപ്രയില്‍ കടത്തിണ്ണയില്‍ ഇവര്‍ കഴിയുന്നതുകണ്ട്  ശിശുക്ഷേമസമിതി കുട്ടികളെ സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാന്‍ നടപടി സ്വീകരിച്ചതിനെതുടര്‍ന്ന്, ആണ്‍കുട്ടിയെ തിരുവല്ലയിലെ ഒരു കുടുംബവും, ഒരു പെണ്‍കുട്ടിയെ അടൂരുള്ള കുടുംബവും ദത്തെടുത്തു. 12 കാരിയെ പ്രതിയുടെ പന്തളത്തെ വീട്ടിലും വളര്‍ത്താന്‍ ദത്തുനല്‍കി.

മക്കള്‍ ഇല്ലാതിരുന്ന പ്രതിയും ഭാര്യയും പെണ്‍കുട്ടിയെ വീട്ടിലെത്തിച്ച് ഒപ്പം താമസിപ്പിച്ചു. സംരക്ഷിക്കാമെന്ന് സമ്മതിച്ച് വാക്കുനല്‍കി ഏറ്റെടുത്ത ശേഷം, കുട്ടിയെ ക്രൂരമായ ലൈംഗിക പീഡനത്തിനാണ് പിന്നീട് പ്രതി വിധേയയാക്കി. അന്നുമുതല്‍ ഒരുവര്‍ഷത്തോളം ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചു. മലയാളം ശരിക്കറിയാത്ത കുട്ടിക്ക്, തനിക്ക് ഏല്‍ക്കേണ്ടിവന്ന ക്രൂരമായ പീഡനത്തെപ്പറ്റി പുറത്തുപറയാന്‍ ആയില്ല. ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന പ്രതിയുടെ ഭീഷണിയും കുട്ടിയെ ഭയപ്പെടുത്തിയിരുന്നു. നിരാലംബയും നിസ്സാഹയയുമായ പെണ്‍കുട്ടിക്ക് സഹിക്കാതെ വേറെ നിവൃത്തിയില്ലായിരുന്നു.
അതിനിടെ, പ്രതിയുടെ ഭാര്യ സ്‌കൂട്ടറില്‍ നിന്ന് വീണു പരിക്കേറ്റിരുന്നു. ആ സമയം, കുട്ടിയെ നോക്കാന്‍ കഴിയില്ലെന്നുപറഞ്ഞു ഇയാള്‍ ശിശുക്ഷേമ സമിതിയെ സമീപിക്കുകയും, കുട്ടിയെ തിരികെ ഏല്‍പ്പിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോള്‍, ആണ്‍കുഞ്ഞിനെ ദത്തെടുത്ത വീട്ടുകാര്‍ സമിതിയെ സമീപിച്ച് 12 കാരിയെക്കൂടി ദത്ത് കിട്ടാന്‍ അപേക്ഷ നല്‍കി. അനുകൂലമായ ഉത്തരവുണ്ടാവുകയും, അവര്‍ പെണ്‍കുട്ടിയെ കൂടെ താമസിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന്, ആ വീട്ടിലെ അമ്മയോട് കുട്ടി വിവരങ്ങള്‍ ധരിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പന്തളം പോലീസിനെ വീട്ടുകാര്‍ സമീപിച്ചു. പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയും ചെയ്തത്. 2022 ഓഗസ്റ്റ് 23 ന് അന്നത്തെ പന്തളം പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ശ്രീകുമാറാണ് കേസെടുത്ത് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസിലാണ് വിധി. പ്രോസിക്യൂഷ്യനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്മിത പി ജോണ്‍ ഹാജരായി.

 

Latest News