Sorry, you need to enable JavaScript to visit this website.

കളമശ്ശേരി സ്ഫോടനം: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണം: 54 കേസുകൾ രജിസ്റ്റർ ചെയ്തു

കൊച്ചി- കളമശ്ശേരി ബോംബ് സ്‌ഫോടനത്തെത്തുടർന്ന് മതവിദ്വേഷം വളർത്തുന്ന രീതിയിലും സമുദായിക സൗഹാർദം തകർക്കുന്ന തരത്തിലും സാമൂഹിക മാധ്യമങ്ങളിലൂടെ സന്ദേശങ്ങളും വാർത്തകളും പ്രചരിപ്പിച്ചതിന് സംസ്ഥാനത്തൊട്ടാകെ 54 കേസുകൾ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. 
ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ് -26 എണ്ണം. എറണാകുളം സിറ്റിയിൽ 10 ഉം എറണാകുളം റൂറലിലും തിരുവനന്തപുരം സിറ്റിയിലും അഞ്ച് വീതം കേസുകളുമാണ് ഉള്ളത്. തൃശൂർ സിറ്റിയിലും കോട്ടയത്തും രണ്ടുവീതവും പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് റൂറൽ ജില്ലകളിൽ ഒന്നു വീതവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മതവിദ്വേഷം വളർത്തുന്ന തരത്തിലും മറ്റും വിവിധ സാമൂഹികമാധ്യമങ്ങളിലൂടെ സന്ദേശങ്ങൾ നൽകുകയും പങ്കുവെക്കുകയും ചെയ്ത നിരവധി വ്യാജ പ്രൊഫൈലുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വ്യാജ പ്രൊഫൈലുകൾ നിർമിച്ചവർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് അവർ ഉപയോഗിച്ച ഐ.പി വിലാസം കണ്ടെത്തി നൽകാൻ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ്, വാട്‌സ്ആപ്പ് തുടങ്ങിയ സാമൂഹികമാധ്യമസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. ഇത്തരം സന്ദേശം പ്രചരിപ്പിക്കുന്നവരെ കണ്ടെത്തുന്നതിനും തുടർനടപടി സ്വീകരിക്കുന്നതിനുമായി എല്ലാ ജില്ലകളിലെയും സൈബർ സെൽ വിഭാഗത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 
കളമശ്ശേരി സ്‌ഫോടനത്തെത്തുടർന്ന് വ്യാജ സന്ദേശങ്ങൾ നിർമിക്കുകയും സാമൂഹികമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്താൻ മുഖ്യമന്ത്രിയും സംസ്ഥാന പോലീസ് മേധാവിയും പ്രത്യേകനിർദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമൂഹികമാധ്യമങ്ങളിലെ സൈബർ പട്രോളിംഗും മറ്റ് നിയമനടപടികളും തുടർന്നുവരികയാണ്.

Latest News