Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസുകാരുടെ വ്യക്തിഹത്യക്ക് മറുപടി നല്‍കാന്‍ അറിയാഞ്ഞിട്ടല്ല-ദീപ നിശാന്ത്

തൃശൂര്‍-കേരളവര്‍മ കോളേജില്‍ ആദ്യം ഒരു വോട്ടിനു ജയിക്കുകയും റീകൗണ്ടിംഗില്‍ പരാജയപ്പെടുകയും ചെയ്ത കെ.എസ്.യു ചെയര്‍മാന്‍ സ്ഥാനാര്‍ എസ് ശ്രീക്കുട്ടനെപ്പറ്റി കുറിപ്പുമായി എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്.
ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹവും ബഹുമാനവുമുണ്ടെന്ന് ദീപ അഭിപ്രായപ്പെട്ടു. നേരത്തെ കേരള വര്‍മയിലെ അധ്യാപികയായിരുന്നു ദീപ.  
ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടന്‍ വിജയിച്ചുവെന്ന വാര്‍ത്ത കേട്ടത് ഭിന്നശേഷി വിദ്യാര്‍ഥികളുടെ അലുംനി ഗ്രൂപ്പിലാണ്. അപ്പോള്‍ത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.പിന്നീട് ആ വാര്‍ത്ത സംബന്ധിച്ച തര്‍ക്കങ്ങള്‍ കണ്ടു. ചര്‍ച്ചകള്‍ അധികം പിന്തുടര്‍ന്നില്ല. കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍നിന്നും പുറത്തേക്കു വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ചര്‍ച്ചകളും ഏതെങ്കിലും തരത്തില്‍ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നുവെന്നും കുറിപ്പില്‍ പറയുന്നു

ദീപ നിശാന്തിന്റെ കുറിപ്പ് പൂര്‍ണരൂപം  
അച്ഛന്‍ പോയതിനുശേഷം മാനസികമായി അനുഭവിക്കുന്ന ചില ബുദ്ധിമുട്ടുകളുടെ പേരില്‍ ഒരു മാസക്കാലമായി ഈ വഴിക്കങ്ങനെ വരാറില്ല. ഒന്നും എഴുതാറുമില്ല. കഴിഞ്ഞ ദിവസം നടന്ന കേരളവര്‍മ കോളജ് യൂണിയന്‍ ഇലക് ഷനുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ പലരും അനാവശ്യമായി പല ആരോപണങ്ങളും തീര്‍ത്തും വ്യക്തിഹത്യാപരമായ പരാമര്‍ശങ്ങളും ഉന്നയിച്ചത് സുഹൃത്തുക്കള്‍ ശ്രദ്ധയില്‍പ്പെടുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയേണ്ടി വരുന്നത്. ഞാനിപ്പോള്‍ പഠിപ്പിക്കുന്നത് കേരളവര്‍മ കോളജിലല്ല. 2 വര്‍ഷമായി മറ്റൊരു കോളജിലേക്ക് ട്രാന്‍സ്ഫര്‍ ലഭിച്ചിട്ട്. കേരളവര്‍മയിലെ നിലവിലെ വിദ്യാര്‍ഥികളില്‍ ബഹുഭൂരിപക്ഷം പേരെയും എനിക്കറിയില്ല. അവസാന വര്‍ഷക്കാരില്‍ കുറച്ചുപേരെ മാത്രം അറിയാം. അവരില്‍ ചിലരുമായി ഇപ്പോഴും ബന്ധമുണ്ട്. അതിലൊരാള്‍ ശ്രീക്കുട്ടനാണ്. ഇടയ്ക്ക് കാണാറുണ്ട്. ക്ലാസില്‍ നന്നായി ഇടപെടുന്ന, സംവാദോന്മുഖമായ അന്തരീക്ഷം സൃഷ്ടിക്കുന്ന വിദ്യാര്‍ഥി എന്ന നിലയില്‍ ശ്രീക്കുട്ടനോട് സ്‌നേഹമുണ്ട്, ബഹുമാനമുണ്ട്. കേരളത്തില്‍ ഏറ്റവുമധികം ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ പഠിക്കുന്ന കോളജുകളില്‍ മുന്‍നിരയിലാണ് കേരളവര്‍മ കോളജിന്റെ സ്ഥാനം. 1952ല്‍, തൃശൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രശസ്ത കോളജ് കാഴ്ചശക്തിയില്ലെന്ന കാരണം കൊണ്ട് തിരസ്‌കരിച്ച വാസു എന്ന വിദ്യാര്‍ഥിയെ ഹൃദയപൂര്‍വം സ്വീകരിച്ചു കൊണ്ട് തുടങ്ങിയ കേരളവര്‍മയുടെ ആ മഹാപരമ്പരയില്‍ ഇപ്പോള്‍ ആറായിരത്തോളം പേരുണ്ട്. ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ച് ശ്രീക്കുട്ടന്‍ വിജയിച്ചു എന്ന വാര്‍ത്ത കേട്ടത് ഭിന്നശേഷി വിദ്യാര്‍ഥികളുടെ അലുമ്‌നി ഗ്രൂപ്പിലാണ്. അപ്പോള്‍ത്തന്നെ ശ്രീക്കുട്ടനെ വിളിച്ച് അഭിനന്ദനമറിയിക്കുകയും ചെയ്തു.പിന്നീട് ആ വാര്‍ത്ത സംബന്ധിച്ച തര്‍ക്കങ്ങള്‍ കണ്ടു. ചര്‍ച്ചകള്‍ അധികം പിന്തുടര്‍ന്നില്ല. കോണ്‍ഗ്രസ് പ്രൊഫൈലുകളില്‍നിന്നും പുറത്തേക്കു വിടുന്ന മര്യാദയെ അതിലംഘിക്കുന്ന പല പോസ്റ്റുകളും കണ്ടു. അത്തരം അരാഷ്ട്രീയ വ്യക്തിഹത്യകള്‍ക്ക് അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാഞ്ഞിട്ടല്ല. പക്ഷേ ആ മറുപടിയും തുടര്‍ചര്‍ച്ചകളും ഏതെങ്കിലും തരത്തില്‍ ശ്രീക്കുട്ടനെ വേദനിപ്പിക്കരുത് എന്ന കാര്യത്തില്‍ നിര്‍ബന്ധമുള്ളതുകൊണ്ട് മൗനം പാലിക്കുന്നു. ശ്രീക്കുട്ടനോട് അന്നുമിന്നും സ്‌നേഹമുണ്ട്. വ്യക്തിഹത്യ ഇന്ധനമാക്കി മുന്നോട്ടു നീങ്ങുന്ന മനുഷ്യരോട് അതുപോലെ തന്നെ സഹതാപവും.

 

Latest News