Sorry, you need to enable JavaScript to visit this website.

കാനഡയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ സൗദിയ റദ്ദാക്കി

റിയാദ് - സൗദിയിൽനിന്ന് കനഡയിലേക്കും കനഡയിൽനിന്ന് സൗദിയിലേക്കുമുള്ള സൗദിയ എയർലൈൻസിന്റെ മുഴുവൻ സർവീസുകളും നിർത്തിവെച്ചു. അന്താരാഷ്ട്ര നയതന്ത്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമായി സൗദി അറേബ്യയുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെട്ടതിനാണ് നടപടി. ടിക്കറ്റുകൾ കാൻസൽ ചെയ്യുന്ന യാത്രക്കാരിൽനിന്ന് കാൻസലേഷൻ ചാർജ് ഈടാക്കില്ലെന്നും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പകരം സംവിധാനം ഏർപ്പെടുത്താൻ ശ്രമിക്കുമെന്നും സൗദിയ അറിയിച്ചു.  കനഡയുമായുള്ള പുതിയ വാണിജ്യ കരാറുകളെല്ലാം റദ്ദാക്കിയതായി വിദേശകാര്യമന്ത്രാലയം തിങ്കളാഴ്ച്ച അറിയിച്ചിരുന്നു..

നയതന്ത്രബന്ധം വിഛേദിക്കുന്നതിന്റെ ഭാഗമായി കനേഡിയൻ അംബാസഡറോട് 24 മണിക്കൂറിനകം രാജ്യം വിടാനും ആവശ്യപ്പെട്ടു. കനഡയിലെ സൗദി അംബാസഡർ നായിഫ് ബിൻ ബന്ദർ അൽസുദൈരിയെ തിരിച്ചുവിളിച്ചിട്ടുമുണ്ട്.

സൗദിയിൽ അറസ്റ്റിലായ വനിതാ മനുഷ്യാവകാശ പ്രവർത്തകരെ ഉടൻ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കനേഡയിൻ വിദേശകാര്യമന്ത്രാലയം പ്രസ്താവന ഇറക്കിയതിനെ തുടർന്നാണ് നടപടി.

നിഷേധാത്കമവും അതിശയോക്തി ഉളവാക്കുന്നതുമായ കനഡയുടെ നിലപാട് തീർത്തും തെറ്റാണെന്ന് സൗദി വിദേശമന്ത്രാലയം കുറ്റപ്പെടുത്തി. രാജ്യത്തെ നിയമസംവിധാനം പരിപാലിക്കുന്നതിന് ചുമതലയുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫീസാണ് വനിതാ പ്രവർത്തകരെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടത്. അറസ്റ്റിലായവരുടെ നിയമപരമായ അവകാശങ്ങൾ അന്വേഷണത്തിനും വിചാരണ വേളയിലും പരിരക്ഷിക്കുന്ന നിയമവ്യവസ്ഥിതിയാണ് രാജ്യത്ത് നിലവിലുള്ളതെന്നും മന്ത്രാലയം വിശദമാക്കി.

സൗദി അറേബ്യയുടെ ആഭ്യന്തര കാര്യങ്ങളിലേക്കുള്ള കൃത്യമായ കടന്നുകയറ്റമാണ് കനഡയുടെ പ്രസ്താവന. അന്താരാഷ്ട്ര നയതന്ത്ര ബന്ധങ്ങളുടെ അടിസ്ഥാന മാനദണ്ഡങ്ങൾക്ക് പോലും കനഡയുടെ നിലപാട് വിരുദ്ധമാണ്. സൗദി അറേബ്യയുടെ നിയമവ്യവസ്ഥയിലേക്കും ജുഡീഷ്യൽ സംവിധാനത്തിലേക്കുമുള്ള ലജ്ജാകരവും അസ്വീകാര്യവുമായ കടന്നുകയറ്റമാണ് ഇത്. രാജ്യത്തിന്റെ ദീർഘകാല ചരിത്രത്തിൽ ഇന്നോളം സൗദി അറേബ്യ, ആഭ്യന്തരകാര്യങ്ങളിൽ കൈകടത്താനോ വിധി പ്രസ്താവം നടത്തുന്നതിനോ ഒരിക്കലും ഒരു രാജ്യത്തിനെയും അനുവദിച്ചിട്ടില്ല, ഇനി അനുവദിക്കുകയുമില്ല വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
 

Latest News