തിരുവനന്തപുരം- കളമശേരി ബോംബ് സ്‌ഫോടനത്തിൽ വിദ്വേഷ പരാമർശം നടത്തിയ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന് എതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കളമശേരി സംഭവം മുഖ്യമന്ത്രിയുടെ പ്രീണന നയത്തിന്റെ ഭാഗമാണെന്നും കേരളത്തിൽ പാവപ്പെട്ട ക്രിസ്ത്യാനികൾക്കെതിരെ ആക്രമണം നടക്കുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ ഇസ്രായിലിന് എതിരെ പ്രസംഗം നടത്തുകയാണ് എന്നുമായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പ്രസ്താവന. വർഗീയ നിലപാടിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രസ്താവനയെന്നും കേരളം എല്ലാകാലത്തും വർഗീയ വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു പ്രത്യേക വിഭാഗത്തെ ലക്ഷ്യം വെച്ചാണ് രാജീവ് ചന്ദ്രശേഖരറിന്റെ പ്രസ്താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.