Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഒരാഴ്ചക്കിടെ 17,000 ലേറെ നിയമ ലംഘകർ പിടിയിൽ

ജിദ്ദ - വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 17,260 നിയമ ലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ 10,819 ഇഖാമ നിയമ ലംഘകരും 4,090 നുഴഞ്ഞുകയറ്റക്കാരും 2,351 തൊഴിൽ നിയമ ലംഘകരുമാണ് പിടിയിലായത്. ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞുകയറാൻ ശ്രമിച്ച 703 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 37 ശതമാനം പേർ യെമനികളും 62 ശതമാനം പേർ എത്യോപ്യക്കാരും ഒരു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. 
ഒരാഴ്ചക്കിടെ അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 23 പേരും ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞുകയറ്റക്കാർക്കും ജോലിയും അഭയവും യാത്രാ സൗകര്യവും നൽകിയ 24 പേരും അറസ്റ്റിലായി. നിലവിൽ വിവിധ പ്രവിശ്യകളിലെ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 48,405 പേർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നു. ഇക്കൂട്ടത്തിൽ 40,915 പേർ പുരുഷന്മാരും 7,490 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 42,495 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസുകളുമായും കോൺസുലേറ്റുകളുമായും സഹകരിക്കുന്നു. 2,199 പേർക്ക് മടക്കയാത്രാ ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിക്കുന്നു. ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് 9,239 നിയമ ലംഘകരെ നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
 

Latest News