കോഴിക്കോട് - പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ച ഇസ്രായില്‍ അനുകൂല നിലപാടിനോട് മുമ്പേ കൂറ് പ്രഖ്യാപിച്ച ശശി തരൂരിനെ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് എഴൂന്നള്ളിച്ചതിനും ഹമാസിന്റെ ചെറുത്തുനില്‍പ് ശ്രമങ്ങളെ 'ഭീകരവാദികളുടെ ആക്രമണ'മെന്ന് പരസ്യമായി വിളിച്ചുപറഞ്ഞതിന് അവസരമൊരുക്കിയതിനും മുസ്‌ലീം ലീഗ് നേതൃത്വം മാപ്പ് പറയണമെന്ന് ഐ.എന്‍.എല്‍ ആവശ്യപ്പെട്ടു. സയണിസ്റ്റ് ഭീകരാക്രമണങ്ങളില്‍ ദിനേന നൂറകണക്കിന് കുഞ്ഞുങ്ങള്‍ പിടഞ്ഞുമരിച്ചുകൊണ്ടിരിക്കുമ്പോഴാണ് മാതൃരാജ്യത്തിനു വേണ്ടി പൊരുതുന്ന ജനക്കൂട്ടത്തെ ശശി തരൂര്‍ ഭീകരവാദികളാക്കി ചിത്രീകരിക്കാന്‍ ലീഗ് വേദിയെ മനഃപൂര്‍വം ഉപയോഗിച്ചത്. ഇസ്രായില്‍ അനൂകുല പടിഞ്ഞാറന്‍ ശക്തികള്‍ പോലും സയണിസ്റ്റ് കൈരാതം കണ്ട് സഹിക്കാനാവാതെ, ഹമാസിന്റെ പോരാട്ടത്തെ മഹത്വവത്കരിക്കുകയും ഇസ്രായിലിനെ ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിലാണ് ഒക്ടോബര്‍ 7നെ സെപ്റ്റംബര്‍ 11 ആയി സമീകരിച്ച് സയണിസ്റ്റുകളെ വെള്ളപുശാന്‍ ശശി തരൂര്‍ ശ്രമിക്കുന്നതെന്ന് ഐ.എന്‍.എല്‍ ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ പറഞ്ഞു. ആര്‍.എസ് എസ് മുന്‍ സര്‍സംഘ്ചാലക് ദേവരസിന്റെ സമ്മര്‍ദത്തില്‍ രാജ്യത്തിന്റെ ഫലസ്തീന്‍ അനുകൂല നിലപാടില്‍ വെള്ളം ചേര്‍ത്ത പി.വി നരസിംഹ റാവുവിന്റെ യഥാര്‍ഥ അനുയായി ആണ് താനെന്ന് ശശി തരൂര്‍ തെളിയിച്ചിരിക്കുകയാണ്. കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്ക് എന്തുമാത്രം ബാധ്യതയാണെന്ന് മനസ്സിലാക്കാന്‍ ലീഗ് നേതൃത്വത്തിന് ഇതുവരെ സാധിച്ചിട്ടില്ല എന്നതാണ് ഏറെ ഖേദകരമെന്ന് കാസിം ഇരിക്കൂര്‍ പ്രസ്?താവനയില്‍ പറഞ്ഞു.