Sorry, you need to enable JavaScript to visit this website.

ഹാളന്റ്, എംബാപ്പെ ഗോളുകള്‍; സിറ്റി, പി.എസ്.ജി ജയിച്ചു

പാരിസ് - സൂപ്പര്‍സ്റ്റാര്‍ ഫോര്‍വേഡുകളായ എര്‍ലിംഗ് ഹാളന്റും കീലിയന്‍ എംബാപ്പെയും സ്‌കോര്‍ ചെയ്ത യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് രാവില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും പി.എസ്.ജിക്കും ജയം. 
ഗ്രൂപ്പ് ജി-യില്‍ ഹാളന്റിന്റെ ഇരട്ട ഗോളില്‍ സിറ്റി 3-1 ന് യംഗ് ബോയ്‌സിനെ തോല്‍പിച്ചു. അടുത്ത ഹോം മത്സരത്തില്‍ യംഗ് ബോയ്‌സിനെ തോല്‍പിച്ചാല്‍ സിറ്റിക്ക് നോക്കൗട്ട് ബെര്‍ത്ത് ലഭിക്കും. 33 ചാമ്പ്യന്‍സ് ലീഗ് മത്സരങ്ങളില്‍ ഹാളന്റിന് 37 ഗോളായി. എന്നാല്‍ കഴിഞ്ഞ അഞ്ച് കളികളില്‍ സ്‌കോര്‍ ചെയ്തിരുന്നില്ല. ലെയ്പ്‌സിഷാണ് രണ്ടാം സ്ഥാനത്ത്. റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡിനെ 3-1 ന് ലെയ്പ്‌സിഷ് തോല്‍പിച്ചു. 
ഗ്രൂപ്പ് എഫില്‍ എ.സി മിലാനെതിരെ പി.എസ്.ജി നിര്‍ണായകമായ 3-0 വിജയം നേടി. കഴിഞ്ഞ സീസണിലെ സെമിഫൈനലിസ്റ്റായ എ.സി മിലാന്‍ യൂറോപ്പ ലീഗ് ബെര്‍ത്ത് പോലും ലഭിക്കാതെ പുറത്താകാനാണ് സാധ്യത. 
ഗ്രൂപ്പ് എച്ചില്‍ ശാഖ്തര്‍ ഡോണറ്റ്‌സ്‌കിനെ 2-1 ന് മറികടന്ന ബാഴ്‌സലോണക്ക് മൂന്നു കളിയില്‍ മൂന്നു ജയമായി. ലിയണല്‍ മെസ്സി ക്ലബ്ബ് വിട്ട ശേഷം ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗില്‍ നോക്കൗട്ട് കളിച്ചിട്ടില്ല. രണ്ടാം പകുതിയില്‍ ഹാട്രിക് നേടിയ പകരക്കാരന്‍ ഇവാ നില്‍സന്റെ മിന്നുന്ന പ്രകടനത്തോടെ പോര്‍ടൊ 4-1 ന് റോയല്‍ ആന്റ്‌വേര്‍പിനെ കീഴടക്കി. ആദ്യം ഗോളടിച്ച് ആന്റ്‌വേര്‍പ് എതിരാളികളെ ഞെട്ടിച്ചിരുന്നു.  
ഗ്രൂപ്പ് ഇ-യില്‍ ഫെയ്‌നൂര്‍ദാണ് മുന്നില്‍. സാന്‍ഡിയേഗൊ ജിമിനസിന്റെ ഇരട്ട ഗോളില്‍ അവര്‍ 3-1 ന് ലാസിയോയെ തകര്‍ത്തു. സെല്‍റ്റിക്കുമായി 2-2 സമനില വഴങ്ങിയ അത്‌ലറ്റിക്കൊ മഡ്രീഡ് ഒരു പോയന്റ് പിന്നിലാണ്. അതലറ്റിക്കോക്കും ഒരു പോയന്റ് പിന്നിലാണ് ലാസിയൊ. രണ്ടു തവണ പിന്നിലായ അത്‌ലറ്റിക്കോയെ രക്ഷിച്ചത് ആല്‍വരൊ മൊറാറ്റയും ആന്റോയ്ന്‍ ഗ്രീസ്മാനുമാണ്. സെല്‍റ്റിക്കിന്റെ ഗോളുകള്‍ ഇടവേളക്ക് മുമ്പായിരുന്നു. 10 മിനിറ്റ് ശേഷിക്കെ അത്‌ലറ്റിക്കോയുടെ റോഡ്രിഗൊ ദെ പോള്‍ ചുവപ്പ് കാര്‍ഡ് കണ്ടു.

Latest News