ജിദ്ദ - ഗാസയിൽ ഇസ്രായിൽ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തെ കുറിച്ച് ആഗോള സമൂഹം മൗനം പാലിക്കരുതെന്ന് ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽഥാനി പറഞ്ഞു. യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം അവഗണിക്കുന്നതിനെയും പശ്ചാത്യ ലോകം കാണിക്കുന്ന ഇരട്ടത്താപ്പ് നയത്തെയും ഖത്തർ അമീർ അപലപിച്ചു. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേർ കൊല്ലപ്പെട്ടതിനെ അവഗണിക്കാൻ പാടില്ലെന്നും ഖത്തർ ശൂറാ കൗൺസിലിന്റെ വാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് ഖത്തർ അമീർ പറഞ്ഞു.
ഫലസ്തീൻ കുട്ടികളുടെ ജീവന് വിലയില്ല എന്ന മട്ടിലുള്ള ഇരട്ടത്താപ്പ് അംഗീകരിക്കില്ല. അന്താരാഷ്ട്ര നിയമങ്ങൾ മാത്രമല്ല, മതപരവും ലൗകികവുമായ എല്ലാ മൂല്യങ്ങളെയും മര്യാദകളെയും ചവിട്ടിമെതിക്കുന്നതുൾപ്പെടെ വളരെ അപകടകരമായ കാര്യങ്ങളാണ് ഗാസയിൽ നടക്കുന്നത്. ഫലസ്തീനികളുടെ കുടിയൊഴിപ്പിക്കൽ പോലെയുള്ള നിയമവിരുദ്ധമായ ഉദ്ദേശ്യങ്ങൾ ഇസ്രായിൽ പരസ്യമായി പ്രഖ്യാപിക്കുന്നു. മതി മതി എന്നാണ് ഞങ്ങൾ പറയുന്നത്. ഫലസ്തീനികളെ കൂട്ടക്കുരുതി നടത്താൻ ഇസ്രായിലിന് നിരുപാധികമായ പച്ചക്കൊടി കാണിക്കരുത്. ഇക്കാലത്ത് ഒരു ജനതക്ക് വെള്ളവും മരുന്നും ഭക്ഷണവും വൈദ്യുതിയും നിഷേധിക്കുന്നത് അനുവദിക്കാനാവില്ല.
ഫലസ്തീനിലെ ഇസ്രായിൽ അധിനിവേശവും കുടിയേറ്റവും ഉപരോധവും അവഗണിക്കുന്നത് തുടരാനും പാടില്ല. ഇസ്രായിലും ഹമാസും തമ്മിലുള്ള സംഘർഷം ഗുരുതരമാണ്. ഇത് മേഖലാ സുരക്ഷക്കും ലോകത്തിനും വെല്ലുവിളിയാണ്. ഞങ്ങൾ സമാധാനത്തിന്റെ വക്താക്കളാണ്. യു.എൻ പ്രമേയങ്ങളും അറബ് സമാധാന പദ്ധതിയും ഞങ്ങൾ മുറുകെ പിടിക്കുന്നു. ഞങ്ങൾ ഇരട്ടത്താപ്പ് അംഗീകരിക്കില്ല.
എല്ലാ സീമകളും ലംഘിച്ച യുദ്ധം അവസാനിപ്പിക്കണം. സൈനിക ഏറ്റുമുട്ടലുകളുടെ അനന്തരഫലങ്ങളിൽ നിന്ന് സാധാരണക്കാരെ ഒഴിവാക്കുകയും രക്തച്ചൊരിച്ചിൽ തടയുകയും വേണം. മേഖലാ, ആഗോള സുരക്ഷക്ക് ഭീഷണിയായ ഗുരുതരമായ യുദ്ധത്തിൽ പ്രാദേശിക, ആഗോള സമൂഹം ഗൗരവത്തായ നിലപാട് സ്വീകരിക്കണമെന്നും ഖത്തർ അമീർ പറഞ്ഞു.