Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഒരാഴ്ചക്കിടെ 9,000 ലേറെ നിയമലംഘകരെ നാടുകടത്തി

ജിദ്ദ - സൗദിയിലെ വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്ററുകളില്‍നിന്ന് ഒരാഴ്ചക്കിടെ 9,000 ലേറെ നിയമലംഘകരെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ മാസം 12 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ 9,280 നിയമ ലംഘകരെയാണ് നാടുകടത്തിയത്. ഇക്കാലയളവില്‍ വിവിധ പ്രവിശ്യകളില്‍ സുരക്ഷാ വകുപ്പുകള്‍ നടത്തിയ റെയ്ഡുകളില്‍ 9,865 ഇഖാമ നിയമലംഘകരും 3,610 നുഴഞ്ഞുകയറ്റക്കാരും 1,978 തൊഴില്‍ നിയമലംഘകരും പിടിയിലായി. ഒരാഴ്ചക്കിടെ അതിര്‍ത്തികള്‍ വഴി രാജ്യത്ത് നുഴഞ്ഞുകയറാന്‍ ശ്രമിച്ച 782 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തില്‍ 68 ശതമാനം യെമനികളും 29 ശതമാനം എത്യോപ്യക്കാരും മൂന്നു ശതമാനം മറ്റു രാജ്യക്കാരുമാണ്.
അതിര്‍ത്തികള്‍ വഴി അനധികൃത രീതിയില്‍ രാജ്യം വിടാന്‍ ശ്രമിച്ച 25 പേരും ഇഖാമ, തൊഴില്‍ നിയമലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും താമസ, യാത്രാ സൗകര്യങ്ങളും ജോലിയും നല്‍കിയ എട്ടു പേരും ഏഴു ദിവസത്തിനിടെ അറസ്റ്റിലായി. വിവിധ പ്രവിശ്യകളിലെ ഡീപോര്‍ട്ടേഷന്‍ സെന്റുകളില്‍ കഴിയുന്ന 46,907 പേര്‍ക്കെതിരെ നിലവില്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണ്. ഇക്കൂട്ടത്തില്‍ 39,198 പേര്‍ പുരുഷന്മാരും 7,709 പേര്‍ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 41,633 പേര്‍ക്ക് താല്‍ക്കാലിക യാത്രാ രേഖകള്‍ സംഘടിപ്പിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നു. 1,795 പേര്‍ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നടപടികളെടുക്കുന്നതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

 

Latest News