ന്യൂഡൽഹി - നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കാൻ നടക്കുന്ന ജെ.ഡി.എസ് പാർട്ടിയുടെ കേരളഘടകം പിണറായി സർക്കാരിൽ വേണമോയെന്ന കാര്യം സി.പി.എം തീരുമാനിക്കണമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ദേശീയ നേതൃത്വവുമായി ജെ.ഡി.എസിന്റെ കേരള കമ്മിറ്റിക്ക് ഭിന്നത ഉണ്ടെങ്കിൽ അത് വെറുതെ പറഞ്ഞാൽ പോര, തെരഞ്ഞെടുപ്പ് കമ്മിഷന് കത്ത് കൊടുത്ത് വ്യക്തമാക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
മോഡിയുടെയും അമിത്ഷായുടെ തോളിൽ കൈയിട്ടു നടക്കുന്ന സ്വന്തം ഘടകകക്ഷിയുടെ വിഷയത്തെ വളരെ ലാഘവത്തോടെയാണ് സി.പി.എം കാണുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ന്യായീകരണം കണ്ട് ചിരിച്ച് പോയെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. കുമാരസ്വാമി പറഞ്ഞ മുഖ്യമന്ത്രിയുടെ മഹാമനസ്‌കത എന്താണ്? ബി.ജെ.പിയുമായി കൂട്ടുകൂടിയതിൽ നിലപാടു പറഞ്ഞ സി.എം ഇബ്രാഹിമിനെ ജെ.ഡി.എസിൽനിന്ന് പുറത്താക്കിയിട്ടും കേരള ഘടകത്തെ കുമാരസ്വാമി തൊട്ടിട്ടില്ല. ഇതും പിണറായി സർക്കാറിലെ ജെ.ഡി.എസ് ബന്ധവും കൂട്ടിവായിക്കുമ്പോൾ സംശയം കൂടുന്നു. ഈ വിഷയത്തിൽ സി.പി.എമ്മിന് ബി.ജെ.പി-മോഡി വിരുദ്ധത കാണുന്നില്ല. ആരെയോ ഭയപ്പെടുന്ന അഴകൊഴമ്പൻ നിലപാട് സി.പി.എം ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.