മഞ്ചേരിയില്‍ ബാലികയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ബംഗാള്‍ സ്വദേശിക്ക് 45 വര്‍ഷം തടവ്

മഞ്ചേരി-അസം സ്വദേശിയായ പതിനഞ്ചുകാരിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ടു പോയി ബലാല്‍സംഗം ചെയ്ത ബംഗാള്‍ സ്വദേശിക്ക് മഞ്ചേരി പോക്സോ സ്പെഷല്‍ കോടതി 45 വര്‍ഷം കഠിന തടവും നാലര ലക്ഷം രൂപ പിഴയും പിഴയും ശിക്ഷ വിധിച്ചു.
പശ്ചിമ ബംഗാള്‍ പര്‍ഗാനാസ് നോര്‍ത്ത് 24 കുഷ്ഡങ്ക റാംബാട്ടി ബെല്ലെ ശംഭു
ഹസാരിയുടെ മകന്‍ മഹീന്ദ്ര ഹസാരി (32)യെയാണ് ജഡ്ജി എ.എം അഷ്റഫ് ശിക്ഷിച്ചത്. ബാലികയുടെ പിതാവിന്റെ കൂടെ ജോലി ചെയ്തു വരികയായിരുന്നു പ്രതി.  2022 ആഗസ്റ്റ് 23ന് ബാലികയും കുടുംബവും താമസിച്ചു വരികയായിരുന്ന ക്വാര്‍ട്ടേഴ്സില്‍ നിന്നു തട്ടിക്കൊണ്ടു പോയി മുവാറ്റുപുഴ തിരുമാറാടിക്കരയിലുള്ള ക്വാര്‍ട്ടേഴ്സില്‍ താമസിപ്പിച്ച് പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി. അരീക്കോട് എസ്‌ഐയായിരുന്ന അബ്ബാസലിയാണ് പ്രതിയെ അറസ്റ്റ് ചെയ്തതും കേസന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചതും.  പ്രതിക്ക് നാളിതുവരെ കോടതി ജാമ്യം അനുവദിച്ചിരുന്നില്ല.    പ്രോസിക്യൂഷനു വേണ്ടി ഹാജരായ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.  24 രേഖകളും ഹാജരാക്കി.  പ്രോസിക്യൂഷന്‍ ലെയ്‌സണ്‍ വിംഗിലെ
അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍. സല്‍മ, പി. ഷാജിമോള്‍ എന്നിവര്‍ പ്രോസിക്യൂഷനെ സഹായിച്ചു. ആസാം സ്വദേശികളായ കുട്ടിയുടെയും പിതാവിന്റെയും  മൊഴി  ദ്വിഭാഷിയുടെ  സഹായത്തോടെയാണ് കോടതി രേഖപ്പെടുത്തിയത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 367 -ാംവകുപ്പ് പ്രകാരം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതിന് അഞ്ചു വര്‍ഷം കഠിന തടവ്, അര ലക്ഷം രുപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരുമാസം തടവ്, പോക്സോ ആക്ടിലെ മൂന്ന് (എ), അഞ്ച് (എല്‍) വകുപ്പുകള്‍ പ്രകാരം  20 വര്‍ഷം വീതം കഠിന തടവ്, രണ്ടു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഇരു വകുപ്പുകളിലും രണ്ടു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ.  പ്രതി പിഴയൊടുക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി ഉത്തരവായി.  പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

 

 

Latest News