കാഞ്ഞങ്ങാട്- മൊബൈൽ ഫോൺ വിളിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പലകകൊണ്ട് തലക്കടിച്ചതിനെ തുടർന്ന് ഗുരുതരപരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അമ്മ മരിച്ച സംഭവത്തിൽ മകനെതിരെ പോലീസ് കൊലക്കുറ്റം ചുമത്തി. നീലേശ്വരം കണിച്ചിറയിലെ സുജിത്തി (34) നെതിരെയാണ് പോലീസ് കൊലക്കുറ്റം ചുമത്തിയത്. കണിച്ചിറയിലെ മുൻ ചുമട്ടുതൊഴിലാളി പരേതനായ രാജന്റെ ഭാര്യ രുഗ്മിണി (63) സുജിത്തിന്റെ അടിയേറ്റ് ഗുരുതരപരിക്കുകളോടെ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണപ്പെട്ടത്. ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ സുജിത്തിനെ നീലേശ്വരം ഇൻസ്പെക്ടർ കെ. പ്രേംസദൻ അറസ്റ്റ് ചെയ്ത് ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതിനാൽ സുജിത്തിനെ കോടതി നിർദ്ദേശപ്രകാരം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് അയച്ചിരുന്നു. ഇതിനിടെയാണ് രുഗ്മിണിയുടെ മരണം സംഭവിച്ചത്. സുജിത്തിന്റെ അസുഖം ഭേദമായാൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വാങ്ങി വീട്ടിലെത്തിച്ച് കൂടുതൽ തെളിവെടുപ്പ് നടത്തും.