സംസ്ഥാനത്തിന്റെ സ്വപ്നപദ്ധതിയായി വിശേഷിപ്പിക്കപ്പെട്ട വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് എത്തിയ ആദ്യ കപ്പലിന് കേരളം ആവേശകരമായ സ്വീകരണം നൽകിയെന്നാണല്ലോ വാർത്ത. സംസ്ഥാനത്തിന്റെ സർവതോമുഖ വികസനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ നേട്ടങ്ങളിൽ ഒരു പൊൻതൂവൽ കൂടി എന്നാണ് ഇടതുപക്ഷം ഈ സന്ദർഭത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ഈ പദ്ധതിയുമായി ഉമ്മൻ ചാണ്ടി സർക്കാർ മുന്നോട്ട്‌പോയപ്പോൾ കടൽക്കൊള്ള എന്ന ടൈറ്റിലിൽ ആദ്യ പേജ് മുഴുവൻ പദ്ധതിക്കെതിരെ എഴുതിയത് സി.പി.എം മുഖപത്രമാണ്. 5000 കോടി രൂപയുടെ അഴിമതിയാണ് അദാനിയുമായി ചേർന്ന് നടത്തുന്നതെന്ന് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്ന് ആക്ഷേപിച്ചു. നിലപാടുകൾ മാറാം. പക്ഷേ അതിനു ബോധ്യപ്പെടുന്ന ഒരു കാരണം വേണം. ഉമ്മൻ ചാണ്ടിയും അദാനിയും ഒപ്പുവെച്ച കരാർ തന്നെയാണ് പിണറായി സർക്കാരും നടപ്പാക്കിയത്, നടപ്പാക്കുന്നത്. പിന്നെങ്ങനെയാണ് കൊള്ള പൊൻതൂവലാകുന്നത് എന്ന് മനസ്സിലാകുന്നില്ല.
കേരള രാഷ്ട്രീയത്തിൽ ഇതൊരു പുതിയ കാര്യമൊന്നുമല്ല. കക്ഷിരാഷ്ട്രീയ താൽപര്യം വെച്ച് സർക്കാരിനെതിരെ രംഗത്തിറങ്ങുകയും പിന്നീട് തങ്ങൾ അധികാരത്തിലെത്തുമ്പോൾ അത് തന്നെ നടപ്പാക്കുകയും ചെയ്യുന്നവരാണ് ഇരുപക്ഷവും എന്നതാണ് യാഥാർത്ഥ്യം. അത് തന്നെയാണ് ഇവിടെയും സംഭവിച്ചത്. അതിന്റെ ഭാഗമാണ് പദ്ധതിയുടെ പിതൃത്വവുമായി ബന്ധപ്പെട്ട തർക്കങ്ങളും. സത്യത്തിൽ സർ സി.പിയുടെ കാലത്ത് തന്നെ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിരുന്നു എന്നതാണ് വസ്തുതയെന്ന് ചൂണ്ടിക്കാട്ടപ്പെട്ടിട്ടുണ്ട്. കെ. കരുണാകരനും വി.എസിനും ഉമ്മൻ ചാണ്ടിക്കും പിണറായിക്കുമൊക്കെ അതിൽ പങ്കുണ്ട്. തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ ഇക്കാര്യം മാന്യമായി ചൂണ്ടിക്കാട്ടാനുള്ള ആർജവം കാണിച്ചു എന്ന് പറയാതിരിക്കാനാവില്ല.
പദ്ധതിയുടെ നേട്ടങ്ങളെന്ന പോലെ കോട്ടങ്ങളിലും പോരായ്മകളിലും ഇരുകൂട്ടർക്കും പങ്കുണ്ടെന്ന യാഥാർത്ഥ്യവും ഇതോടൊപ്പം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. ഇരുമുന്നണികളും എതിർക്കുന്ന, മോഡിയുടെ വലംകൈയായ അദാനിയുടെ പദ്ധതിയാണ് വിഴിഞ്ഞം എന്ന രാഷ്ട്രീയ പ്രശ്‌നം പറയാതിരിക്കാനാവില്ല. ആറു മാസത്തിനുള്ളിൽ വിഴിഞ്ഞം രാജ്യാന്തര പദ്ധതി പൂർണ സജ്ജമായി പ്രവർത്തനം ആരംഭിക്കുമെന്നാണ് അവകാശവാദം. 7700 കോടി മുതൽമുടക്കിൽ നിർമിക്കുന്ന പദ്ധതിക്ക് 4500 കോടി രൂപയാണ് സംസ്ഥാനം ചെലവാക്കുന്നത്. 818 കോടി രൂപ കേന്ദ്ര സർക്കാർ നൽകും. ബാക്കി തുകയേ സത്യത്തിൽ അദാനി കണ്ടെത്തുന്നുള്ളൂ. അതാകട്ടെ, കമ്പനിക്ക് നൽകിയിരിക്കുന്ന ഭൂമിയുടെ ഈടിന്മേൽ ബാങ്ക് വായ്പയായി ലഭിക്കും. വിഴിഞ്ഞം പോർട്ട് അദാനിക്ക് നൽകിയിരിക്കുന്നത് 40 വർഷത്തേക്കാണ്. ഇത് 60 വർഷത്തേക്ക് നീട്ടുകയും ആകാം. രാജ്യത്തെ മറ്റു തുറമുഖങ്ങളുടെ സ്വകാര്യ കമ്പനികളുമായുള്ള കരാർ 30 വർഷത്തേക്കാണ്. സംസ്ഥാന സർക്കാരിന് വിഴിഞ്ഞം പദ്ധതിയിൽ പ്രതിവർഷം ലഭിക്കാൻ പോകുന്ന ലാഭം 15 വർഷങ്ങൾക്ക് ശേഷം 1% ആണ്. അത് വരെ ലാഭം കമ്പനിക്കാണ്.
2011-2016 കാലഘട്ടത്തിലെ യു.ഡി.എഫ് സർക്കാർ ഭൂമി സർക്കാർ ഉടമസ്ഥതയിലും നടത്തിപ്പ് സ്വകാര്യ കമ്പനിക്കും എന്ന രീതിയിൽ ആയിരുന്നു വിഴിഞ്ഞം പദ്ധതി വിഭാവനം ചെയ്തത്. അന്ന് പക്ഷേ കേന്ദ്രം നിയോഗിച്ച വിദഗ്ധ കമ്മിറ്റിയുടെ റിപ്പോർട്ടിൽ വിഴിഞ്ഞം വളരെയധികം പാരിസ്ഥിതിക ലോല പ്രദേശമാണ് എന്ന് വ്യക്തമാക്കുകയും അവിടെ യാതൊരു തരത്തിലുള്ള നിർമാണ പ്രവർത്തനങ്ങളും പാടില്ലെന്ന് നിഷ്‌കർഷിക്കുകയും ചെയ്തു. കേന്ദ്ര സർക്കാരിന്റെ പരിസ്ഥിതി മന്ത്രാലയം വിഴിഞ്ഞം പോർട്ടിനു വേണ്ടി രണ്ട് തവണ സമർപ്പിച്ച പരിസ്ഥിതി ആഘാത പഠനത്തിനുള്ള അപേക്ഷ തള്ളിക്കളഞ്ഞു. ഇന്ത്യയിലെ തീരദേശ പരിപാലന നിയമം അനുസരിച്ച് മണ്ണൊലിപ്പ് കൂടതലുള്ള തീരത്ത് ഒരിക്കലും തുറമുഖങ്ങൾ നിർമിക്കാൻ പാടില്ലാത്തതാണ്. വലിയ രീതിയിൽ മണ്ണിടിച്ചിലിന് സാധ്യതയുള്ള തീരമാണ് വിഴിഞ്ഞം. നിലവിലുള്ള ഹാർബർ പതിനായിരക്കണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ ജീവിതോപാധിയായി ഉപയോഗിക്കുന്നുണ്ട്. പുതിയ പോർട്ട് വരികയാണെങ്കിൽ ഈ മത്സ്യത്തൊഴിലാളികളെ ബാധിക്കും. ജനസാന്ദ്രത കൂടിയ പ്രദേശമാണ് വിഴിഞ്ഞം. ഈ കാരണങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് മന്ത്രാലയം ആദ്യം അനുമതി നിഷേധിച്ചത്. എന്നാൽ പിന്നീട് സമ്മർദങ്ങളിലൂടെ അനുമതി നേടുകയായിരുന്നു.
കേന്ദ്ര മന്ത്രാലയത്തിനു പിന്നാലെ ഹരിത ട്രൈബ്യൂണലും പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാൽ അവിടെ തുടർവാദങ്ങൾ നടക്കുന്നതിന് മുമ്പ് സംസ്ഥാന സർക്കാർ കേസുമായി സുപ്രീം കോടതിയിലെത്തി. ആദ്യം സുപ്രീം കോടതിയുടെ ബെഞ്ച് കേസ് പരിഗണിച്ചപ്പോൾ സംസ്ഥാന സർക്കാരിന്റെ വാദങ്ങൾക്ക് തിരിച്ചടിയാണുണ്ടായത്. ഹരിത ട്രൈബ്യൂണൽ അധികാര പരിധി ലംഘിച്ചെന്നും പദ്ധതിയുടെ വികസന പ്രാധാന്യം കണക്കിലെടുത്തില്ലെന്നും തുറമുഖ അധികൃതർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ.കെ. വേണുഗോപാൽ ചൂണ്ടിക്കാട്ടി. എന്നാൽ വികസനത്തിനൊപ്പം തന്നെ പ്രാധാന്യമുള്ളതാണ് പരിസ്ഥിതി സംരക്ഷണമെന്നാണ് അന്ന് വാദം കേട്ട സുപ്രീം കോടതി ജഡ്ജി കെ.എസ്. കേഹാർ നിരീക്ഷിച്ചത്. കേസ് എത്രയും വേഗം വാദംകേട്ട് തീർപ്പാക്കാൻ ഹരിത ട്രൈബ്യൂണലിനോട് നിർദേശിക്കുന്നതല്ലേ ഉചിതമെന്നും കോടതി ആരാഞ്ഞു. തുടർന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എച്ച്.എൽ. ദത്തു അധ്യക്ഷനായ ബെഞ്ചാണ് കേസ് പിന്നീട് പരിഗണിച്ചത്. സംസ്ഥാനത്തിന്റെയും തുറമുഖ അധികൃതരുടെയും വാദങ്ങൾക്ക് അനുകൂലമായ സമീപനമാണ് ആ ബെഞ്ചിൽ നിന്നുമുണ്ടായത്. മത്സ്യത്തൊഴിലാളികൾ തങ്ങളുടെ പ്രശ്നങ്ങൾ വാദിച്ചാൽ പോരേയെന്നും വലിയ നിയമപ്രശ്നങ്ങളിലേക്ക് അവർ കടക്കുന്നത് പദ്ധതി വൈകുന്നതിലേക്ക് എത്തിക്കുമെന്നും പദ്ധതി വൈകുന്നത് ശരിയല്ലെന്നുമാണ് ബെഞ്ച് നിരീക്ഷിച്ചത്. അങ്ങനെയാണ് ഹരിത ട്രൈബ്യൂണലിലെ തുടർനടപടികൾ താത്കാലികമായി സ്റ്റേ ചെയ്യുന്ന നടപടിയിലേക്ക് സുപ്രീം കോടതി എത്തിയത്. വസ്തുതകൾ ഇതായിരിക്കേയാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനുള്ള അനുമതിയാണെന്ന വ്യാജേന സർക്കാർ മുന്നോട്ട് പോയത്.
തുറമുഖ നിർമാണം മൂലമുണ്ടാകുന്ന തീരശോഷണത്തിന് ശാശ്വത പരിഹാരം കാണുക, തീരശോഷണം മൂലം ഭവനം നഷ്ടപ്പെട്ട് ക്യാമ്പുകളിൽ മനുഷ്യോചിതമല്ലാത്ത അവസ്ഥയിൽ കഴിയുന്ന കുടുബങ്ങളെ അടിയന്തരമായി വാടക പൂർണമായും നൽകി മാറ്റിപ്പാർപ്പിക്കുക, വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നൽകിക്കൊണ്ട് പുനരധിവസിപ്പിക്കുക, തീരശോഷണത്തിന് കാരണവും വിഴിഞ്ഞം മത്സ്യബന്ധനത ുറമുഖത്തിനും കോവളം, ശംഖുമുഖം ബീച്ചുകൾക്കും ഭീഷണിയായതുമായ അദാനി തുറമുഖത്തിന്റെ നിർമാണം നിർത്തിവെച്ച് പ്രദേശവാസികളായ വിദഗ്ധരെ കൂടി ഉൾപ്പെടുത്തി സുതാര്യമായി പഠനം നടത്തുക, അനിയന്ത്രിതമായ മണ്ണെണ്ണ വിലവർധന പിൻവലിക്കാൻ സർക്കാർ ഇടപെടുക; തമിഴ്നാട് മാതൃകയിൽ മത്സ്യത്തൊഴിലാളികള്ക്ക് മണ്ണെണ്ണ ലഭ്യമാക്കുക, കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴിൽ നഷ്ടപ്പെടുന്ന ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകുക, മുതലപ്പൊഴിയിലെ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങി തികച്ചും ന്യായമായ ആവശ്യങ്ങളായിരുന്നു അവർ മുന്നോട്ട് വെച്ചത്. എന്നാൽ ഇപ്പോഴും അവക്ക് ന്യായമായ പരിഹാരം കണ്ടെത്തിയിട്ടില്ല. അറുപതിലധികം മത്സ്യത്തൊഴിലാളികളുടെ ജീവൻ നഷ്ടമാക്കിയ മുതലപ്പൊഴിയെപ്പറ്റി പഠിക്കാനും പ്രശ്നങ്ങൾ പരിഹരിക്കാൻപോലും ഒരു നടപടിയും ഉണ്ടാകുന്നില്ല. പാവപ്പെട്ട മത്സ്യത്തൊഴിലാളികൾ നടത്തിയ സമരത്തെ എന്തൊക്കെ മാർഗങ്ങളുപയോഗിച്ചാണ് സർക്കാർ നേരിട്ടതെന്നു കേരളം കണ്ടു. പോലീസിനെ മാത്രമല്ല, നിരന്തരം അദാനിക്കെതിരെ സംസാരിക്കുന്ന എഴുത്തുകാരെയും സാംസ്‌കാരിക നായകരെയും വരെ മത്സ്യത്തൊഴിലാളികൾക്കെതിരെ രംഗത്തിറക്കി. അക്ഷരാർത്ഥത്തിൽ സമരത്തെ അടിച്ചമർത്തുകയായിരുന്നു. എന്നിട്ട് അവസാന നിമിഷം തൊഴിൽ നഷ്ടപ്പെടുന്ന 53 കട്ടമരത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം കൂട്ടിക്കൊടുത്താണ് ഉദ്ഘാടന ചടങ്ങിൽ പ്രതിഷേധമുണ്ടാകാതിരിക്കാനും പ്രാദേശികമായ സഭാനേതൃത്വത്തെ പങ്കെടുപ്പിക്കാനും കഴിഞ്ഞത്.






