Sorry, you need to enable JavaScript to visit this website.

നിയമന കോഴ : പരാതിക്കാരനായ ഹരിദാസന്റെ ലക്ഷ്യമെന്ത് ? വീണ്ടും മൊഴി മാറ്റി പോലീസിനെ കബളിപ്പിക്കുന്നു

തിരുവനന്തപുരം - സര്‍ക്കാര്‍ ഡോക്ടറായി നിയമിക്കുന്നതിന് കോഴ നല്‍കിയ സംഭവത്തില്‍ പരാതിക്കാരനായ ഹരിദാസന്‍ തുടര്‍ച്ചയായി മൊഴി മാറ്റി പോലീസിനെ കബളിപ്പിക്കുന്നു. ആദ്യം ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫ് അഖില്‍ മാത്യവിന് നിയമനത്തിനായി താന്‍ സെക്രട്ടറിയേറ്റിന് സമീപം വെച്ച് നേരിട്ട്  പണം നല്‍കിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. എന്നാല്‍ ഈ ആരോപണം തെറ്റാണെന്ന് പോലീസ് വിദഗ്ധ അന്വേഷണത്തിലൂടെ തെളിയിച്ചതോടെ പിടിച്ചുനില്‍ക്കാനാകാതെ ഹരിദാസ് മൊഴി തിരുത്തി. തനിക്ക് ഒന്നും ഓര്‍മ്മയിലെന്ന് പറയുകും അഖില്‍ മാത്യുവിന് താന്‍ പണം നല്‍കിയിട്ടില്ലെന്ന് തിരുത്തി മാഴി നല്‍കുകയായിരുന്നു. കേസില്‍ ഇപ്പോള്‍ പ്രതിപ്പട്ടികയിലുള്ള അഖില്‍ സജീവിനാണ് പണം നല്‍കിയതെന്ന് മാറ്റിപ്പറഞ്ഞു.  മരുമകള്‍ക്ക് നിയമനം ശരിയാക്കാമെന്ന് പറഞ്ഞ് മാര്‍ച്ച് 10 ന് അഖില്‍ സജീവ് നേരിട്ട് വീട്ടില്‍ വന്നുവെന്നായിരുന്നു ഹരിദാസിന്റെ  പിന്നീടുള്ള മൊഴി . ഇപ്പോള്‍ ഈ മൊഴിയും തിരുത്തിയിരിക്കുകയാണ്.   ഇന്നേവരെ അഖില്‍ സജീവനെ നേരിട്ട് കണ്ടിട്ടില്ലെന്നാണ് ഇപ്പോള്‍ പോലീസിനോട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഈ മൊഴി പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ആരെയൊക്കയോ കുടുക്കാനും ചിലരെ രക്ഷിക്കാനുമൊക്കെ ഹരിദാസന്‍ മന:പൂര്‍വ്വം കഥകള്‍ മെനയുകയാണെന്നാണ് പോലീസ് കരുതുന്നത്. നിയമന കോഴ കേസില്‍ ഇപ്പോള്‍ പ്രതി ചേര്‍ത്തിട്ടുള്ളവരെല്ലാം മയക്കുമരുന്നിന് അടിമകളാണെന്നും അഖില്‍ സജീവിനെ കൊണ്ട് ബാസിത്തും റഹീസും ലെനിനും ചേര്‍ന്നാണ് ഹരിദാസനെ ഫോണ്‍ വിളിപ്പിച്ചതെന്നാണ് പോലീസ് പറയുന്നത്. ലെനിന്റെ അക്കൗണ്ടിലേക്ക് പണം ഇടാന്‍ നിര്‍ദ്ദേശിച്ചത് ബാസിത്താണെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരായ നിയമനക്കോഴ കേസിലെ മുഖ്യ ആസൂത്രകന്‍ ബാസിത്തിനെയും കോഴ ആരോപണം ഉന്നയിച്ച  ഹരിദാസനെയും ഇന്ന് ഒരുമിച്ച് ചോദ്യം ചെയ്യും. ഇന്നലെ മഞ്ചേരിയില്‍ അറസ്റ്റിലായ  ബാസിത്തിനെ ഇന്ന് കണ്ടോണ്‍മെന്റ് സ്റ്റേഷനിലെത്തിക്കും.ഡോക്ടര്‍ നിയമനത്തിനായി ഒരു ലക്ഷം കോഴ വാങ്ങിയത് ബാസിത്താണെന്നും, മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചത് ബാസിത്ത് ഭീഷണിപ്പെടുത്തിയതുകൊണ്ടാണെന്നുമാണ് ഹരിദാസന്‍ പോലീസിനോട് പറഞ്ഞത്.

 

Latest News