Sorry, you need to enable JavaScript to visit this website.

നിപ പൂര്‍ണമായും ഒഴിഞ്ഞു, എല്ലാവരും ഐസൊലേഷനില്‍നിന്ന് പുറത്തുവന്നു

കോഴിക്കോട്- ജില്ലയില്‍ നിപ സ്ഥിരീകരിച്ച ശേഷം വിവിധ ഘട്ടങ്ങളില്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരും ഐസൊലേഷനില്‍നിന്നു പുറത്തു വന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേഖലാതല അവലോകന യോഗത്തിന് ശേഷം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

സെപ്റ്റംബര്‍ പന്ത്രണ്ടിനാണ് കോഴിക്കോട് നിപ സ്ഥിരീകരിക്കുന്നത്. അവസാന നിപ പോസിറ്റിവ് കേസ് കണ്ടെത്തിയിട്ട് ഒക്ടോബര്‍ അഞ്ചിന് 21 ദിവസം പൂര്‍ത്തിയായി. അടുത്ത ഒരു 21 ദിവസം കൂടി സുരക്ഷക്ക് വേണ്ടി ഡബിള്‍ ഇന്‍കുബേഷന്‍ പീരിയഡ് ആയി കണക്കാക്കി കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.

പോസിറ്റീവായ വ്യക്തികളുടെ സമ്പര്‍ക്ക പട്ടികയിലുള്ള മുഴുവന്‍ വ്യക്തികളും ഒക്ടോബര്‍ അഞ്ചോടെ ഐസൊലേഷനില്‍ നിന്നും പുറത്ത് വന്നു. വിവിധ ഘട്ടങ്ങളിലായി ആകെ 1288 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്നത്. 1180 സാമ്പിളുകളാണ് പരിശോധിച്ചത്. നിപ പോസിറ്റീവ് കേസ് കണ്ടെത്തി ഒരാഴ്ചക്കുള്ളില്‍ തന്നെ രോഗബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

 

Latest News