കേരളം ഇന്നോളം കാണാത്ത രീതിയിലുള്ള അതിശക്തമായ ഒരു സ്ത്രീപോരാട്ടമാണ് എറണാകുളത്ത് ഇടപ്പള്ളി മാനത്തു പാടത്ത് പ്രീതാ ഷാജി എന്ന യുവതി ആരംഭിച്ചിരിക്കുന്നത്. വ്യക്തിപരമായ ഒരു വിഷയത്തിന്റെ പേരിലാണ് പോരാട്ടമെങ്കിലും കേരളത്തിലെ മാത്രമല്ല, രാജ്യത്തെങ്ങുമുള്ള സാധാരണക്കാർ നേരിടുന്ന വളരെ ഗുരുതരമായ ഒരു സാമൂഹ്യവിഷയത്തിന്റെ പേരിലാണ് അവരുടെ പോരാട്ടം. സർഫാസി നിയമമെന്ന പേരിൽ സർക്കാരിന്റേയും നിയമത്തിന്റേയും പരിരക്ഷയോടെ ബാങ്കുകൾ നടത്തുന്ന ഭീകരമായ കൊള്ള അവസാനിപ്പിക്കാനാവശ്യപ്പെട്ടാണ് സ്വയം ചിതയൊരുക്കി പ്രീതാ ഷാജി മരണം വരെ നിരാഹാരമാരംഭിച്ചിരിക്കുന്നത്. ഈ നിയമം മൂലം എല്ലാം നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ ഇതിനകം കൂട്ട ആത്മഹത്യതന്നെ നടത്തികഴിഞ്ഞ സാഹചര്യത്തിലാണ് ഇവരുടെ സമരം ഏറെ പ്രസക്തമാകുന്നത്.
കേവലം 2 ലക്ഷം വായ്പക്ക് ജാമ്യം നിന്ന പ്രീതയ്ക്ക് ഇപ്പോൾ 2.70 കോടി രൂപയുടെ ബാധ്യതയുണ്ടെന്ന് എച്ച്ഡിഎഫ്‌സി ബാങ്ക് കണക്കാക്കുകയും അവരുടെ 18.5 സെന്റ് പുരയിടവും വീടും സർഫാസി നിയമം ഉപയോഗിച്ച് ജപ്തി ചെയ്യുകയും അതിനെതിരെ നടന്ന ജനകീയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയവരെ തുറുങ്കിലടക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജൂലൈ 29 മുതൽ പ്രീതാ ഷാജി നിരാഹാരം ആരംഭിച്ചിരിക്കുന്നത്. മറ്റു സമരങ്ങളിൽ നിന്നു വ്യത്യസ്തമായി സ്വന്തം വസതിയിൽ ഇവർ നടത്തുന്ന സമരം ഉദ്ഘാടനം ചെയ്തത് പി.ടി തോമസ് എം. എൽ. എ ആയിരുന്നു. കക്ഷി രാഷ്ട്രീയത്തിനതീതമായി നിരവധി നേതാക്കളും സാമൂഹ്യപ്രവർത്തകരും ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു.
എറണാകുളം നഗരത്തിന്റെ കണ്ണായ സഥലത്തു സ്ഥിതി ചെയ്യുന്ന പ്രീതയുടെ പുരയിടത്തിനു മൂന്ന് കോടി കമ്പോളവില വരുമെന്നാണ് കണക്ക്. എന്നാൽ വളരെ രഹസ്യമായി ഓൺലൈൻ ലേലത്തിൽനിന്ന് റിയൽ എസ്റ്റേറ്റ് ലോബി അത് കയ്യടക്കിയത് 37,80,000 രൂപക്കാണ്. ഇതിനെതിരെ കഴിഞ്ഞ ഒരു വർഷമായി നടക്കുന്ന പ്രീതാ ഷാജിയുടെ സമരം ഇപ്പോൾ വളരെ നിർണായകമായൊരു ഘട്ടത്തിൽ എത്തി നിൽക്കുകയാണ്. സർഫാസി വിരുദ്ധ ജനകീയ പ്രസ്ഥാനം, ബ്ലൈഡ് ബാങ്ക് ജപ്തിവിരുദ്ധ സമിതി, മാനാത്തുപാടം പാർപ്പിട സംരക്ഷണ സമിതി, സമരസഹായ സമിതി തുടങ്ങിയ കൂട്ടയ്മയുടെ നേതൃത്വത്തിൽ നടത്തിയ നിരവധി പ്രക്ഷോഭങ്ങളും നിയമപോരാട്ടങ്ങളും നവസാമ്പത്തിക -ബാങ്കിങ് നിയമങ്ങളുടെ മറപറ്റി കേരളത്തിലെ നഗരങ്ങൾ കേന്ദ്രീകരിച്ച് റിയൽ എസ്റ്റേറ്റ് ഭൂമാഫിയകൾ നടത്തുന്ന പകൽക്കൊള്ളയിലേക്ക് വെളിച്ചം വീശിയിരുന്നു. നിത്യജീവിതത്തിലെ അപ്രതീക്ഷിത ആവശ്യങ്ങൾക്കായി ബാങ്കുകളെ സമീപിക്കുന്ന ദരിദ്ര-ഇടത്തരം സാമ്പത്തിക വിഭാഗങ്ങളുടെ ആകെയുള്ള ആസ്തികൾ തട്ടിയെടുക്കുന്ന ബാങ്ക്-കോടതി-റിയൽഎസ്റ്റേറ്റ്- രാഷ്ട്രീയ പാർട്ടികളുടെ വലിയൊരു അച്ചുതണ്ടാണ് നിലവിലുള്ളത്. ഇവരുടെ സ്വാധീനശക്തി ഉപയോഗിച്ച് സമരത്തിനെതിരേയുള്ള ഭരണകൂട ഇടപെടൽ ശക്തമാക്കുകയാണ് തുടർന്ന് സംഭവിച്ചത്.
ഉന്നതരടക്കം ഇത്തരത്തിലുള്ള ഓരോ കേസിലും പങ്കാളികളാണെന്നത് പുറത്ത്വന്നതോട് കൂടി തുച്ഛവിലയ്ക്ക് ലേലം നേടിയയാൾ പ്രീത ഷാജിയേയും കുടുംബത്തേയും ഒഴിപ്പിച്ച് സ്ഥലം ലഭ്യമാക്കണമെന്നും അതിൽ ഗവൺമെന്റ് കോടതിയലക്ഷ്യം കാണിക്കുന്നു എന്നും കാണിച്ച് ഹൈക്കോടതിയെ സമീപിച്ച് സമയബന്ധിതമായി ഉത്തരവു വാങ്ങുകയാണുണ്ടായത്. എന്നാൽ പോലീസിന് ശക്തമായ ജനകീയ ചെറുത്തുനിൽപ്പ് പരിഗണിച്ച് തിരിച്ച് പോകണ്ടിവന്നു. ഭരണപക്ഷത്തേയും പ്രതിപക്ഷത്തേയും പ്രമുഖരായ നേതാക്കളും മന്ത്രിമാരും ജനപ്രതിനിധികളും കിടപ്പാടം ജപ്തി ചെയ്ത് ദരിദ്രരെ കുടിയിറക്കുന്നതിനെതിരെ രംഗത്തു വന്നു. ധനമന്ത്രി. തോമസ് ഐസക്ക് അടക്കം ജപ്തി അനുവദിക്കില്ലെന്ന് പ്രഖ്യാപിക്കുകയുമുണ്ടായി. അതേസമയം പോലീസിനെ ഉപയോഗിച്ച് സമരത്തിൽ പങ്കെടുത്തവരെയും സമരങ്ങൾക്ക് നേതൃപരമായപങ്ക് വഹിച്ച് നീതിക്ക് ഒപ്പം നിന്ന വി.സി ജെന്നി, പി.ജെ.മാനുവൽ, ഷൈജുകണ്ണൻ അടക്കമുള്ളവരെ വീടു വളഞ്ഞ് അർദ്ധരാത്രിയിൽ കസ്റ്റഡിയിലെടുത്ത് ജയിലിലടച്ചിരിക്കുകയാണ്.
ധനമന്ത്രിയെ തുടർന്ന് ബലം പ്രയോഗിച്ച് കുടിയൊഴിക്കൽ ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രിയും പ്രഖ്യാപിച്ചു. എന്നാൽ ബാങ്കിന്റെ ജപ്തി നടപടികൾക്ക് സംസ്ഥാന സർക്കാർ തന്നെ പോലീസ് സംരക്ഷണം നൽകുകയാണ്. ഹൈക്കോടതി ഇടപെടൽ മൂലമാണിതെന്നാണ വാദം. എന്നാൽ പോലീസ് നിയമവിരുദ്ധമായാണ് സമരത്തെ നേരിടുന്നത്. ജപ്തി ഉത്തരവ് ഇറക്കിയ ഡി.ആർ.ടി ഓഫീസിനു മുന്നിൽ നടത്തുമെന്നു പ്രഖ്യാപിച്ച സമാധാനപരമായ സമരത്തിന് എത്തിയവരെ അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുകയായിരുന്നു. കേസിൽ 58 പ്രതികൾ ഉണ്ടായിട്ടും നേതൃത്വം നൽകുന്നവരെയാണ് ലോക്കപ്പിലിട്ടിരിക്കുന്നത്. ഇവർക്കെതിരെ നിരവധി ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈ സമര സമിതിയും നേതാക്കളും ഇല്ലായിരുന്നെങ്കിൽ കടബാധ്യത മൂലം പ്രീതയും കുടുംബവും എന്നേ ആത്മഹത്യ ചെയ്യുമായിരുന്നു എന്നതാണ് വസ്തുത.
പ്രശ്നങ്ങൾ ശാശ്വതമായി പരിഹരിക്കാൻ കോടതി തന്നെ അനുവദിച്ച മൂന്നാഴ്ച സമയം നിലവിലുള്ളപ്പോഴാണ് ഈ അറസ്റ്റുകൾ നടന്നത്. ഇവർ നൽകിയ ജാമ്യാപേക്ഷ അനുവദിക്കാൻ ഹൈക്കോടതി തയ്യാറായപ്പോഴും സർക്കാർ ഭാഗം വാദിക്കുന എ പി പി എതിർക്കുകയായിരുന്നു. മുഖ്യമന്ത്രിയും ധനമന്ത്രിയും പറയുന്നത് ആത്മാർത്ഥമായിട്ടാണെങ്കിൽ എ പി പിക്കെതിരെ നടപടി എടുക്കേണ്ടേ? ദരിദ്ര ജനപക്ഷത്ത് നിൽക്കുന്നു എന്നവകാശപ്പെടുന്ന സർക്കാർ ഈ വിഷയത്തെ കേവലം കടം തിരിച്ചുപിടിച്ചു കൊടുക്കാനുള്ള ഹൈക്കോടതി നിർദ്ദേശത്തിന്റെ സങ്കേതിക നിയമം നടത്തിപ്പ് മാത്രമായി കാണരുതെന്നാണ് സമരസമിതിയുടെയും പ്രീതാ ഷാജിയുടേയും നിലപാട്.
ദരിദ്രരോടുള്ള ബാങ്കുകളുടെ സമീപനം, സർഫാസി അടക്കമുള്ള നിയമങ്ങളുടെ സാമൂഹിക നീതിയില്ലായ്മ, നവതലമുറ ബാങ്കുകളും കോർപ്പറേറ്റ് മൂലധനശക്തികളും ഭരണകൂട സംവിധാനങ്ങൾക്ക് മുകളിൽ ചെലുത്തുന്ന സമർദ്ദം തുടങ്ങി നിരവധി തലങ്ങളുള്ള ഈ സംഭവം ധനകാര്യ മൂലധന-ഭരണകൂട-രാഷ്ട്രീയ-റിയൽ എസ്റ്റേറ്റ് അച്ചുതണ്ടിനെ കൂടി വെളിവാക്കുന്നതായും സമിതി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ ജയിലിലിട്ടിരിക്കുന്നവരെ നിരുപാധികം വിട്ടയക്കണമെന്നും ജനാധിപത്യത്തിലും സാമൂഹ്യനീതിയിലും വിശ്വസിക്കുന്നവർ പ്രീതാ ഷാജിയുടെ പോരാട്ടത്തെ പിന്തുണക്കണമെന്നും സമിതി അഭ്യർത്ഥിച്ചിട്ടുണ്ട്.