മലപ്പുറം- ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന് പിന്നിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മലപ്പുറം ജില്ലയിൽനിന്നുള്ള പ്രമുഖ എം.എൽ.എയുമാണെന്ന് പി.വി അൻവർ എം.എൽഎ. പ്രതിപക്ഷനേതാവിന് എതിരായ വിജിലൻസ് അന്വേഷണത്തിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ആരോപണം ആസൂത്രണം ചെയ്തതെന്നും അൻവർ ആരോപിച്ചു.
ആരോഗ്യമന്ത്രി വീണാ ജോർജിന്റെ പേഴ്സണൽ സ്റ്റാഫ് അഖിൽ മാത്യുവിന് കൈക്കൂലി നല്‍കിയെന്ന വാദങ്ങൾ തള്ളി ദൃശ്യങ്ങൾ വന്നിരിക്കുന്നു. കോഴ വാങ്ങിയെന്ന് ആരോപിക്കുന്ന ദിവസം അഖിൽ മാത്യു പത്തനംതിട്ടയില്‍ അടുത്ത ബന്ധുവിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഈ ആരോപണത്തിന് പിന്നിൽ വൻ ഗൂഡാലോചനയുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനും മലപ്പുറം ജില്ലയിലെ ഒരു പ്രമുഖ യു.ഡി.എഫ് എം.എൽ.എ യും പരാതിക്കാരനായ ഹരിദാസനും ആലുവ ഗസ്റ്റ് ഹൗസിൽ വെച്ചാണ് ഗൂഢാലോചന നടത്തിയത്. പ്രതിപക്ഷ നേതാവടക്കം യു.ഡി.എഫിലെ ഉന്നതർക്കെതിരെയുള്ള വിജിലൻസ് അന്വേഷണം നടക്കുന്നതിനാൽ ജനശ്രദ്ധ തിരിച്ചു വിടാൻ നടത്തിയ ഈ പൊറാട്ട് നാടകം പൊട്ടിപൊളിഞ്ഞിരിക്കുന്നുവെന്ന് മനോരമയ്ക്ക് പോലും സമ്മതിക്കേണ്ടി വന്നു.
മുഖ്യമന്ത്രിക്കെതിരെ ദുരാരോപണങ്ങൾ നടത്തി അടപടലം പരാജയപ്പെട്ടപ്പോൾ കേരളത്തിലെ മന്ത്രിമാർക്കെതിരെ ഈ ഇടതുവിരുദ്ധ ദുഷ്ട സഖ്യം നടത്തുന്ന അസത്യ ജല്‍പനങ്ങള്‍ കേരള ജനത അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നതിൽ യാതൊരു സംശയവുമില്ല. പല മന്ത്രിമാർക്കെതിരെയും ഇത്തരം ഗൂഢാലോചനകൾ അണിയറയിൽ നടക്കുന്നുണ്ട്. ആത്മാഭിമാനമുള്ള കോൺഗ്രസ് പ്രവർത്തകർ നേതാവിന്റെ ഇത്തരം ദുഷ്ടപ്രവൃത്തികൾക്കെതിരെ രംഗത്ത് വരണം.
ലോകത്തിന് ആകെ മാതൃകയായ രീതിയിൽ കോവിഡിനെയും നിപ്പയെയും നേരിട്ട് സമൂഹത്തിന് മുന്നിൽ തലയുയർത്തി നിന്ന മുൻ ആരോഗ്യ മന്ത്രി ശൈലജ ടീച്ചറുടെ അതേ പാതയിൽ തന്നെയാണ് നമ്മുടെ പ്രിയപ്പെട്ട ആരോഗ്യ മന്ത്രി വീണ ജോർജൂം. ഈയടുത്ത് വീണ്ടും നിപ്പയെന്ന മഹാമാരിയെ സധൈര്യം നേരിട്ട, രാപ്പകൽ വിശ്രമമില്ലാതെ തന്റെ സഹപ്രവർത്തകരൊപ്പം അധ്വാനിച്ച് വിജയം വരിച്ച ആരോഗ്യ മന്ത്രിയെയും അവരുടെ ഓഫീസിനെയും കരിവാരിത്തേക്കാനുള്ള ശ്രമങ്ങൾ നടന്നു കൊണ്ടിരിക്കുന്നത് കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.
തന്റെ സ്വാർത്ഥ താല്പര്യത്തിന് വേണ്ടി നടത്തുന്ന ഇത്തരം മനുഷ്യത്വ രഹിതമായ പ്രവൃത്തി ഇനിയെങ്കിലും പ്രതിപക്ഷ നേതാവും സംഘവും അവസാനിപ്പിക്കണം. പരാതിക്കാരനായ ഹരിദാസന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി ഈ ഗൂഢാലോചന വെളിച്ചത്ത് കൊണ്ട് വരേണ്ടതുണ്ടെന്നും അന്‍വര്‍ ആവശ്യപ്പെട്ടു.