തിരുവനന്തപുരം - സർക്കാർ ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാർത്ഥിയെ വഞ്ചിച്ചുവെന്ന പരാതിയിൽ വാഴൂർ സോമൻ എം.എൽ.എയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരെ നടപടി. പേഴ്‌സ്ണൽ സ്റ്റാഫിലെ ആർ വിനോദിനെയാണ് മാറ്റിയത്.
പി.എസ്.സി മുഖേന എച്ച്.എസ്.എ അധ്യാപക ജോലി നല്കാമെന്ന് വാഗ്ദാനം ചെയ്ത് ആർ വിനോദ് ഇടുക്കി ഏലപ്പാറ സ്വദേശിനി സിന്ധു മോളിൽനിന്നും മൂന്ന് ലക്ഷം രൂപ പണം വാങ്ങിയെന്നാണ് പരാതി. വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഉറപ്പായും ജോലി വാങ്ങിത്തരുമെന്നായിരുന്നു എം.എൽ.എയുടെയും പ്രതികരണമെന്നും സിന്ധുമോൾ പറഞ്ഞിരുന്നു.
പരാതിയിൽ സി.പി.ഐ ജില്ലാ നേതൃത്വം രണ്ടു നേതാക്കളെ തരം താഴ്ത്തി പാർട്ടി തല നടപടിയെടുത്തെങ്കിലും സ്റ്റാഫിനെ പുറത്താക്കാൻ എം.എൽ.എ തയ്യാറായിരുന്നില്ല. തുടർന്ന് നടപടി എം.എൽ.എക്കു നേരെയും നീളുമെന്ന ഘട്ടമെത്തിയപ്പോൾ ഗത്യന്തരമില്ലാതെയാണ് പേഴ്‌സണൽ സ്റ്റാഫിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിച്ചതെന്നും പറയുന്നു. റാങ്ക് ലിസ്റ്റിന്റെ കലാവധി അവസാനിച്ച് ആഗ്രഹിച്ച ജോലിയും സ്വരുക്കൂട്ടിയ പണവും നഷ്ടമായതോടെ ഗതികെട്ടാണ് സി.പി.ഐ ജില്ലാ നേതൃത്വത്തെ സമീപിച്ചതെന്ന് സിന്ധുമോൾ പറഞ്ഞു.