Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കോഴിക്കോട് ബീച്ചില്‍ വീണ്ടും മൃതദേഹം; ആറുമാസത്തിനിടെ മൂന്നാമത്തെ മൃതദേഹം

കോഴിക്കോട്- കോഴിക്കോട് ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഏകദേശം 60 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ബീച്ചില്‍ സാമൂഹികവിരുദ്ധ ശല്യം വര്‍ധിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് എയ്ഡ് പോസ്റ്റ് ആരംഭിച്ചതിന് തൊട്ടടുത്ത ദിവസമാണ് വീണ്ടും മൃതദേഹം കണ്ടെത്തിയത്. പുതിയ പോലീസ് എയ്ഡ് പോസ്റ്റിനും കോര്‍പറേഷന്‍ ഓഫീസിനും സമീപമായിട്ടായിരുന്നു മൃതദേഹം.
പോലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിച്ചിട്ടും ബീച്ചില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത് ജനങ്ങളെ ഭീതിയിലാക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ മൂന്നാമത്തെ മൃതദേഹമാണ് സൗത്ത് ബീച്ചിലും പരിസരത്തുമായി കണ്ടെത്തിയത്. രാത്രിയോ പുലര്‍ച്ചെയോ മരിച്ചു വീഴുന്നവരെ രാവിലെ പ്രഭാത സവാരിക്കായി മറ്റും എത്തുന്നവര്‍ കാണുന്നതോടെയാണ് പോലീസില്‍ വിവരം ലഭിക്കുന്നത്. നേരത്തെ സൗത്ത് ബീച്ചില്‍ അനധികൃതമായി ലോറികള്‍ നിര്‍ത്തിയിടുന്നതിന്റെ മറവില്‍ വന്‍ മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തിക്കുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. പ്രദേശവാസികള്‍ക്ക് ശല്യമാകുന്ന തരത്തില്‍ പരസ്യ മദ്യപാനവും ഇവിടെ പതിവായിരുന്നു.
മയക്കുമരുന്ന്, കഞ്ചാവ്, മദ്യ മാഫിയ സംഘങ്ങള്‍ താവളമാക്കിയതോടെയാണ് ഇവിടെ നിന്ന് ലോറി സ്റ്റാന്റ് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നത്. തുടര്‍ന്ന് ഇത് മാറ്റിയെങ്കിലും അനധികൃതമായി ഇപ്പോഴും ഇവിടെ ലോറികള്‍ സ്റ്റാന്റ് പോലെ ഉപയോഗിച്ചു വരികയാണ്. സൗത്ത് ബീച്ച് നവീകരിച്ച് ഒരാഴ്ച മുമ്പാണ് തുറന്നത്. എന്നാല്‍ നവീകരിച്ച സൗത്ത് ബീച്ചിലും മദ്യ മാഫിയകള്‍ തമ്പടിക്കുന്നതായി പ്രദേശവാസികള്‍ ആരോപിക്കുന്നുണ്ട്. അടിക്കടി മൃതദേഹം കണി കാണേണ്ടി വരുന്നത് തങ്ങളെ ആശങ്കയിലാഴ്ത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു.
സ്ത്രീകളും കുട്ടികളും വൈകുന്നേരമായാല്‍ ഭീതിയോടെയാണ് പ്രദേശത്ത് കഴിയുന്നതെന്നും നാട്ടുകാര്‍ പറയുന്നു. സൗത്ത് ബീച്ചില്‍ തമ്പടിക്കുന്ന സാമൂഹ്യ ദ്രോഹികളെ തുരത്താന്‍ നേരത്തെ തങ്ങള്‍ രംഗത്തെത്തിയിരുന്നെങ്കിലും ഫലമുണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Latest News