Sorry, you need to enable JavaScript to visit this website.

ഇടുക്കിയില്‍ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഡാം തുറന്നാല്‍ ഏതു സാഹചര്യവും നേരിടാന്‍ തയാറെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം-  ഇടുക്കി അണക്കെട്ടില്‍ ഇന്ന് വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് രേഖപ്പെടുത്തിയ ജലനിരപ്പ് 2395.42 അടിയാണ്. ഇത് 2397ല്‍ എത്തിയാല്‍ അണക്കെട്ട് തുറന്ന് ട്രയല്‍ നടത്തും. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ തുടരുന്നതിനാല്‍ ഇനിയും ജലനിരപ്പ് ഉയരാന്‍ ഇടയുണ്ട്. 2395 അടി പിന്നിട്ടതോടെ ഇന്നലെ അതിജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് സുരക്ഷാ ക്രമീകരണങ്ങളും രക്ഷാപ്രവര്‍ത്തന സംവിധാനങ്ങളും റെവന്യു അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. 

അണക്കെട്ടു തുറന്ന് വെള്ളെ പുറത്തേക്ക് ഒഴുക്കി വിട്ടാല്‍ ഉണ്ടാകാനിടയുള്ള ഏതു സാഹചര്യത്തേയും നേരിടാന്‍ തയാറാണെന്ന് റെവന്യു മന്ത്രി ഇ. ചന്ദ്രശേഖര്‍ അറിയിച്ചു. ജനങ്ങളെ ആശങ്കയിലാക്കരുതെന്നും ഡാം തുറക്കുന്നതില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മന്ത്രി അറിയിച്ചു. അണക്കെട്ട് തുറന്നാല്‍ കൂടുല്‍ വെള്ളം കുത്തിയൊഴുകുന്നത് തടയാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഒരു വിധത്തിലുള്ള അപകടവും വരാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍. 

ദേശീയ ദുരന്ത പ്രതികരണ സേനയുടെ സംഘം ഇടുക്കിയിലും എറണാകുളത്തും ഏതു സാഹചര്യത്തേയും നേരിടാന്‍ സജ്ജരായുണ്ട്. വ്യോമ സേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ കൊച്ചിയില്‍ തയാറാക്കിയിട്ടുണ്ട്. സൈന്യത്തിന്റേയും കോസ്റ്റ് ഗാര്‍ഡിന്റേയും ബോട്ടുകളും ആവശ്യമായാല്‍ ഉപയോഗിക്കും. കൂടാതെ സൈനികരേയും ഒരുക്കി നിര്‍ത്തിയിട്ടുണ്ട്.
 

Latest News