ഐ എസ്എല്‍:  കൊച്ചി മെട്രോ കൂടുതല്‍ സര്‍വീസ് നടത്തും 

കൊച്ചി- കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മത്സരത്തോട് അനുബന്ധിച്ച് കൊച്ചി മെട്രോ ഇന്ന് 30 അധിക സര്‍വീസുകള്‍ നടത്തും. ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ കൊച്ചി മെട്രോ സ്റ്റേഷനുകളിലെ പേ ആന്‍ഡ് പാര്‍ക്ക് സൗകര്യവും ഉപയോഗപ്പെടുത്താം.തൃശൂര്‍, മലപ്പുറം ഭാഗത്ത് നിന്ന് വരുന്നവര്‍ക്ക് ആലുവ മെട്രോ സ്റ്റേഷനിലെ പാര്‍ക്കിംഗ് സ്ഥലത്ത് ബസുകളും കാറുകളും പാര്‍ക്ക് ചെയ്ത ശേഷം മെട്രോയില്‍ സ്റ്റേഡിയം ഭാഗത്തേക്ക് യാത്ര ചെയ്യാം. അന്‍പത് കാറുകളും 10 ബസുകളും ഒരോ സമയം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമാണ് ആലുവ സ്റ്റേഷനിലുള്ളത്.
പറവൂര്‍, കൊടുങ്ങല്ലൂര്‍ വഴി ദേശീയപാത 66ല്‍ എത്തുന്നവര്‍ക്ക് ഇടപ്പള്ളി മെട്രോ സ്റ്റേഷന് സമീപത്തെ പാര്‍ക്കിംഗില്‍ വാഹനം പാര്‍ക്ക് ചെയ്ത് മെട്രോയില്‍ ജെ.എല്‍.എന്‍ സ്റ്റേഡിയം സ്റ്റേഷനിലേക്കെത്താം. 15 ബസുകളും 30 കാറുകളും ഇടപ്പള്ളിയില്‍ പാര്‍ക്ക് ചെയ്യാം. ആലപ്പുഴ, തിരുവനന്തപുരം ഭാഗത്ത് നിന്ന് റോഡ് മാര്‍ഗം വരുന്നവര്‍ക്ക് വൈറ്റിലയില്‍ നിന്ന് കൊച്ചി മെട്രോയില്‍ യാത്ര ചെയ്ത് സ്റ്റേഡിയത്തിലേക്കെത്താം. കോട്ടയം, ഇടുക്കി മേഖലയില്‍ നിന്ന് വരുന്നവര്‍ക്ക് എസ്.എന്‍ ജംഗ്ഷന്‍, വടക്കേക്കോട്ട സ്റ്റേഷനുകളില്‍ നിന്ന് മെട്രോ സേവനം ഉപയോഗിക്കാം. രാത്രി പത്ത് മുതല്‍ മെട്രോയുടെ ടിക്കറ്റ് നിരക്കിലും 50 ശതമാനം ഇളവ് ഉണ്ടായിരിക്കും. മത്സരം കാണുന്നതിനായി മെട്രോയില്‍ വരുന്നവര്‍ക്ക് മത്സരശേഷം തിരികെ യാത്ര ചെയ്യുന്നതിനായുള്ള ടിക്കറ്റ് ആദ്യം തന്നെ വാങ്ങാനുമാകും. കൊച്ചിയില്‍ മത്സരം നടക്കുന്ന ദിവസങ്ങളിലെല്ലാം രാത്രി 11.30 വരെ മെട്രോ അധിക സര്‍വീസ് ഏര്‍പ്പെടുത്തുന്നുണ്ട്. 
 

Latest News