തിരുവനന്തപുരം - ഇടുക്കി ചിന്നക്കനാലിലെ ഭൂമി ഇടപാടിൽ വിജിലൻസ് അന്വേഷണത്തിനുള്ള സർക്കാർ ഉത്തരവിൽ പ്രതികരിച്ച് യുവകോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ എം.എൽ.എ. തന്റെ നിലപാടുകളിൽ യാതൊരു മാറ്റവുമില്ല. ഏത് അന്വേഷണത്തേയും താൻ സ്വാഗതം ചെയ്യുന്നതായി മാത്യു കുഴനാടൻ പറഞ്ഞു.
സർക്കാറിന് എത്ര വേണമെങ്കിലും അന്വേഷിക്കാം. വിശദമായ പ്രതികരണം വ്യാഴാഴ്ച അറിയിക്കുമെന്നും അദ്ദേഹം ഫേസ്ബുക്കിലൂടെ അറിയിച്ചു.
ചിന്നക്കനാൽ വില്ലേജിൽ 1.14 ഏക്കർ സ്ഥലവും കെട്ടിടവും വിൽപ്പന നടത്തിയതിലും രജിസ്റ്റർ ചെയ്തതിലും ക്രമക്കേടുണ്ടെന്നും ഇത് അന്വേഷിക്കണമെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ ആവശ്യപ്പെട്ടിരുന്നു. ഈ പരാതിക്ക് പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് സർക്കാർ നടപടി സ്വീകരിച്ചത്. 1988-ലെ അഴിമതി നിരോധന നിയമത്തിലെ 17-ാം വകുപ്പ് അനുസരിച്ചാണ് അന്വേഷണം നടത്തുക.
മുഖ്യമന്ത്രിയുടെ മകൾ വീണക്കെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും ഗുരുതരമായ സാമ്പത്തിക ആരോപണം ഉന്നയിച്ചതിന് പിന്നാലെയായിരുന്നു സി.പി.എം നേതൃത്വം എം.എൽ.എക്കെതിരെ പരാതിയുമായി തിരിഞ്ഞത്.