Sorry, you need to enable JavaScript to visit this website.

ഞങ്ങൾ സി.പി.എമ്മാ, രാഷ്ട്രീയം വേണം, അതുനല്ലതല്ലേ; കൈ പിടിച്ചുകുലുക്കിയ സ്‌നേഹത്തെ പറ്റി സാദിഖലി തങ്ങൾ

മലപ്പുറം- യാത്രയ്ക്കിടെ പരിചയപ്പെട്ട കച്ചവടക്കാരനും ഭാര്യയും മനസ് കീഴടക്കിയതിനെ പറ്റി ഫെയ്‌സ്ബുക്കിൽ കുറിപ്പിട്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. കടയിൽനിന്നിറങ്ങി വന്ന് ഞങ്ങൾ സി.പി.എമ്മാണുട്ടോ എന്ന് പറഞ്ഞ് കൈ പിടിച്ചുകുലുക്കിയ സ്‌നേഹത്തെ പറ്റിയാണ് സാദിഖലി തങ്ങൾ എഴുതിയത്.
സാദിഖലി തങ്ങളുടെ വാക്കുകൾ: 
പീരുമേട്ടിൽ ഇന്നലെ പള്ളി ഉൽഘാടനമുണ്ടായിരുന്നു. രാത്രിവൈകിയതിനാൽ ഇന്ന് മടക്കയാത്ര. വളവും തിരിവും പിന്നിടുന്ന ഹൈറേഞ്ച് റോഡുകൾ. ഇരുവശവും വനം പ്രദേശം. കടകളും മറ്റും കുറവ്.
ഉച്ചക്ക് രണ്ടരയോടെ താഴ്വാരത്തെത്തി. വെള്ളച്ചാട്ടവും അരുവിയുമുള്ള സ്ഥലം.അവിടെ ചെറിയൊരു കടകണ്ടു.
വിശപ്പുണ്ടായിരുന്നതിനാൽ വേഗമിറങ്ങി. ഞാനും സുഹൃത്ത് വി.ഇ ഗഫൂറും ഡ്രൈവറും ഉള്ളിലേക്ക് കയറി.
'കഞ്ഞിയൊണ്ടു,മോരും പയറുപ്പേരി പപ്പടവുമൊണ്ട്'കടയിലെ സ്ത്രീ ഞങ്ങളോടായി പറഞ്ഞു.
കഞ്ഞിയും മോരുമെന്നു കേട്ടപ്പോൾ  വിശപ്പ് ഇരട്ടിച്ചപോലായി. തൊട്ടടുത്ത വെളച്ചാട്ടത്തിലെ ശബ്ദവും ആസ്വദിച്ചു ഞങ്ങൾ കഞ്ഞി കുടിച്ചുതീർത്തു. പുറത്തിറങ്ങി കൈകഴുകി തിരിച്ചു വന്നപ്പോൾ
കടക്കാരനും പുറത്തുവന്നു.
'ആദ്യം മനസ്സിലായില്ലാട്ടോ,സന്തോഷായി കണ്ടതിലും ഞങ്ങളെ കഞ്ഞികുടിച്ചതിലും,പിന്നാ ഞാനും ഒരു രാഷ്ട്രീയക്കാരനാട്ടോ,എന്റെ കൈപിടിച്ചു സ്വരം താഴ്ത്തി ചെറുചിരിയോടെ പറഞ്ഞു'ഞാൻ സി.പി.എമ്മാ,എന്ന്. അത് നല്ലതല്ലേ ആർക്കായാലും ഒരു രാഷ്ട്രീയം വേണം,നമ്മൾ കേരളക്കാരല്ലേ ഞാനും പറഞ്ഞു. ഗ്രാമീണതയുടെ നിഷകളങ്കതയും കുലീനതയുമായിരുന്നു അയാളുടെയും കുടുബിനിയുടെയും മുഖത്ത്. അപ്പോഴും പ്രകൃതിക്കു ഇക്കിളിയിട്ട് പൊട്ടിച്ചിരിച്ചും തിമർത്തും കടക്കു പിന്നിൽ വെള്ളം ചാടിക്കൊണ്ടിരുന്നു. ഞങ്ങൾ ഫോട്ടോയെടുത്തു പിരിഞ്ഞു.

Latest News