കരുവന്നൂരില്‍നിന്നും രക്ഷപ്പെടാന്‍ സി.പി.എം ബി.ജെ.പിയുമായി ധാരണ ഉണ്ടാക്കുന്നുവെന്ന് അനില്‍ അക്കര

തൃശൂര്‍  - കരുവന്നൂര്‍ കേസില്‍ ഇ.ഡി അന്വേഷണത്തില്‍നിന്നു രക്ഷപ്പെടാന്‍ സി.പി.എം, ബി.ജെ.പിയുമായി ധാരണക്ക് ശ്രമിക്കുകയാണെന്ന് കെ.പി.സി.സി നിര്‍വാഹകസമിതി അംഗം അനില്‍ അക്കര ആരോപിച്ചു. ബി.ജെ.പി ദേശീയ നേതാവ് അരവിന്ദ് മേനോന്‍ ആണ് ഇതിന് ഇടനില നില്‍ക്കുന്നത്. ഇക്കാരണത്താലാണ് ഇന്നലെ ഇ.ഡി ചോദ്യം ചെയ്യാന്‍ രണ്ടാം തവണയും വിളിപ്പിച്ച സി പി എം സംസ്ഥാന കമ്മിറ്റി അംഗം എ.സി മൊയ്തീന്‍ ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. അരവിന്ദ് മേനോന് സി.പി.ഐ നേതാക്കളുമായുള്ള ബന്ധത്തെയും അനില്‍ അക്കര ചോദ്യം ചെയ്തു. കഴിഞ്ഞദിവസം തൃശൂരില്‍ ഇ.ഡി റെയ്ഡ് നടത്തിയ എസ്.ടി ജ്വല്ലറിയുടെ കട്ടപ്പന ഷോറൂം ഉദ്ഘാടനച്ചടങ്ങില്‍ തൃശൂര്‍ എം.എല്‍.എ പി ബാലചന്ദ്രനും മുന്‍ മന്ത്രി വി.എസ്. സുനില്‍കുമാറും പങ്കെടുത്തതും ബി.ജെ.പി നേതാവുമായി വേദി പങ്കിട്ടതും വീഡിയോ സഹിതം അനില്‍ അക്കര തെളിവ് പുറത്തുവിട്ടു. കരുവന്നൂരിലെ സി.പി.ഐ ഭരണസമിതി അംഗങ്ങള്‍ അവരുടെ നേതാക്കളോട് അഴിമതിയെക്കുറിച്ച് പരാതിപ്പെട്ടിട്ടും അവരത് ഗൗരവത്തിലെടുത്തില്ല എന്നത് ഇതോടു കൂടി ചേര്‍ത്ത് വായിക്കണമെന്നും അനില്‍ അക്കര പറഞ്ഞു.

 

Latest News