മോഹൻലാലിന് ആശ്വാസം; ആനക്കൊമ്പ് കേസിൽ തുടർ നടപടികൾക്ക് ഹൈക്കോടതി സ്റ്റേ

കൊച്ചി - ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിനെതിരെയുള്ള തുടർനടപടികൾക്ക് ഹൈക്കോടതി സ്റ്റേ. പെരുമ്പാവൂർ ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെ നടപടികളാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ആറുമാസത്തേക്ക് തടഞ്ഞത്. 
 മോഹൻലാലിന് എതിരായ കേസ് അവസാനിപ്പിക്കാൻ അനുമതി തേടി പ്രോസിക്യൂഷൻ നൽകിയ അപേക്ഷ നേരത്തെ മജിസ്‌ട്രേറ്റ് കോടതി തളളിയിരുന്നു. ഇത് ചോദ്യം ചെയ്താണ് മോഹൻലാൽ ഹൈക്കോടതിയെ സമീപിച്ചത്.
പ്രോസിക്യൂഷന് എതിരെ രൂക്ഷ വിമർശം ഉയർത്തിയായിരുന്നു നേരത്തെ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നത്. നടന് എതിരായ കുറ്റം നിസാരമായി കാണാനാവില്ലെന്നും കേസ് പിൻവലിക്കുന്നത് രാജ്യതാൽപര്യത്തിന് എതിരാണെന്നുമായിരുന്നു വിമർശം.
 2011 ഡിസംബർ 21ന് മോഹൻലാലിന്റെ കൊച്ചി തേവരയിലെ വീട്ടിൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിൽ രണ്ട് ജോഡി ആനക്കൊമ്പും ആനക്കൊമ്പിൽ തീർത്ത വിഗ്രഹങ്ങളും കണ്ടെടുത്തതാണ് കേസിനാധാരം. ആനക്കൊമ്പ് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നായിരുന്നു മോഹൻലാലിന്റെ വാദം.

Latest News