തിരുവനന്തപുരം- കാമുകനായിരുന്ന ഷാരോണിനെ വിഷം നൽകി കൊന്ന കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലിൽനിന്ന് മാവേലിക്കര സബ് ജയിലിലേക്ക് മാറ്റി. ജയിലിൽ ആളുകൾ കൂടുമ്പോൾ പഴയ തടവുകാരിൽ ചിലരെ മാറ്റാറുണ്ടെന്നും ഗ്രീഷ്മയ്‌ക്കൊപ്പം മൂന്നു പേരെയും മറ്റു ജയിലുകളിലേക്ക് മാറ്റിയതായും സൂപ്രണ്ട് പറഞ്ഞു. കേസിൽ അറസ്റ്റിലായതു മുതൽ ഗ്രീഷ്മ അട്ടകുളങ്ങര ജയിലിലാണ് കഴിഞ്ഞിരുന്നത്.
ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മയുടെ സഹോദരൻ നിർമൽ കുമാർ എന്നിവരും കേസിലെ പ്രതികളാണ്. സിന്ധുവും നിർമൽകുമാറും ജാമ്യത്തിലിറങ്ങി. 2022 ഒക്ടോബർ 14ന് ഗ്രീഷ്മ വിഷം കലർത്തി നൽകിയ കഷായവും ജൂസും കുടിച്ച് 25നാണ് ഷാരോൺ മരിച്ചത്. ബന്ധത്തിൽനിന്ന് പിൻമാറാൻ ഷാരോൺ തയാറാകാത്തതിനെ തുടർന്നാണ് വിഷം നൽകിയതെന്നാണ് ഗ്രീഷ്മ പോലീസിനോടു പറഞ്ഞത്. സൈന്യത്തിൽ ജോലി ചെയ്യുന്ന യുവാവിന്റെ വിവാഹാലോചന വന്നതോടെയാണ് ഗ്രീഷ്മ ഷാരോണിനെ ഒഴിവാക്കാൻ തീരുമാനിച്ചത്.