തിരുവനന്തപുരം- ദല്ലാൾ നന്ദകുമാറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്നും ഈ ആരോപണം കേൾക്കാൻ തുടങ്ങിയിട്ട് കുറെ കാലമായെന്നും മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഞാൻ ആരാണെന്ന് എനിക്കറിയാം. നിങ്ങൾക്കുമറിയാമെന്നും തിരുവഞ്ചൂർ പറഞ്ഞു. മുഖ്യമന്ത്രിയെ രക്ഷിക്കാൻ ശ്രമിച്ചു എന്നാണ് സോളർ കമ്മിഷൻ റിപ്പോർട്ടിൽ എനിക്കെതിരെ രേഖപ്പെടുത്തിയത്. കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിക്കും. പാർട്ടിയില്ലെങ്കിൽ ആരും ഒന്നുമല്ലെന്നും പാർട്ടിയെ ക്ഷീണിപ്പിക്കുന്ന തരത്തിൽ ആയുധം കൊടുക്കാൻ ശ്രമിക്കില്ലെന്നും തിരുവഞ്ചൂർ പറഞ്ഞു. ഗ്രൂപ്പിന്റെ ശക്തിക്ക് വേണ്ടി പാർട്ടിയെ ക്ഷീണിപ്പിക്കില്ല. ഞാൻ വലിയ ആഗ്രങ്ങളോടെ വന്നയാളല്ല. ഈ വിഷയം കത്തിനിൽക്കണമെന്ന് ഭരണപക്ഷമാണ് ആഗ്രഹിക്കുന്നത്. ഉമ്മൻചാണ്ടിയുടെ പ്രതിസന്ധിയിൽ എപ്പോഴും കൂടെ നിന്നയാളാണ് ഞാൻ. സെക്രട്ടേറിയറ്റ് വളഞ്ഞ അന്ന് രാവിലെ ഉമ്മൻ ചാണ്ടി എന്നെ വിളിക്കുകയും ഞങ്ങൾ ഒരുമിച്ച് സെക്രട്ടേറിയറ്റിലേക്ക് പോകുകയും ചെയ്തവരാണ്. അത് ആത്മബന്ധമാണ്. അതിന് ചെറിയ വീഴ്ചപോലും വരുത്താൻ ഇടവരുത്തിയിട്ടില്ല. ബാക്കി കാര്യങ്ങൾ പാർട്ടി നേതൃത്വത്തോട് ആലോചിച്ചശേഷം തീരുമാനിക്കുമെന്നും തിരുവഞ്ചൂർ പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കുടുക്കാൻ രണ്ടു മുൻ ആഭ്യന്തരമന്ത്രിമാർ ശ്രമിച്ചുവെന്ന് ദല്ലാൽ നന്ദകുമാർ ആരോപിച്ചിരുന്നു. രണ്ടാമതും ഉമ്മൻ ചാണ്ടി തന്നെ അധികാരത്തിലെത്തിയേക്കുമെന്നും അത് ഇല്ലാതാക്കാനായിരുന്നു സോളാർ കേസ് സജീവക്കിയത് എന്നുമാണ് നന്ദകുമാർ ആരോപിച്ചത്.