എ. സി മൊയ്തീനെ ഇ. ഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി- കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി. പി. എം സംസ്ഥാന കമ്മിറ്റിയംഗവും എം. എല്‍. എയുമായ എ. സി. മൊയ്തീനെ ഇ. ഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കിയെന്നാണ് എ. സി. മൊയ്തീന്‍ പ്രതികരിച്ചത്. ഇ. ഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും ആവശ്യപ്പെട്ടാല്‍ ഇ. ഡിക്ക് മുന്‍പില്‍ ഇനിയും ഹാജരാവുമെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇ. ഡിക്ക് കത്ത് നല്‍കിയിട്ടുണ്ട്. പരിശോധിക്കാമെന്ന ഉറപ്പാണ് ഉദ്യോഗസ്ഥര്‍ നല്‍കിയതെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. 

രാവിലെ ഒന്‍പതരയോടെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കൊച്ചിയിലെ ഓഫീസില്‍ എ. സി. മൊയ്തീന്‍ എത്തിയത്. നേരത്തെ രണ്ടു തവണ ഹാജരാകാന്‍ ഇ. ഡി എ. സി മൊയ്തീന് നോട്ടീസ് നല്‍കിയിരുന്നു. 

കരുവന്നൂര്‍ ബാങ്കില്‍ നിന്ന് ബെനാമികള്‍ വ്യാജ രേഖകള്‍ ഹാജരാക്കി വായ്പ നേടിയത് എ. സി മൊയ്തീന്‍ എം. എല്‍. എയുടെ ശുപാര്‍ശ പ്രകാരമാണെന്നാണ് ഇ. ഡിയുടെ പ്രാഥമിക കണ്ടെത്തല്‍. കേസില്‍ വടക്കാഞ്ചേരിയിലെ സി. പി. എം പ്രാദേശിക നേതാക്കളിലേക്ക് അന്വേഷണം നീളുകയാണ്. പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സി. പി. എം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്.

Latest News