Sorry, you need to enable JavaScript to visit this website.

ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റെന്ന് കെ.സി. വേണുഗോപാൽ

കാസർകോട്- കോൺഗ്രസ് നേതൃത്വം നൽകുന്ന പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ ദേശീയ രാഷ്ട്രീയത്തിൽ മാറ്റത്തിന്റെ കാറ്റുവീശിത്തുടങ്ങിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി നടത്തുന്ന ഏകദിന സത്യാഗ്രഹവും ബഹുസ്വരതാ സംഗമവും കാസർകോട് ഡി.സി.സി ഓഫീസിന് മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ബി.ജെ.പിയുടെ കോട്ടയായ യു.പിയിലും അത് പ്രകടമായി. കഴിഞ്ഞ ദിവസം ആറ് സംസ്ഥാനങ്ങളിലായി ഏഴ് നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ നാലും ഇന്ത്യ സഖ്യം നേടി. വരുന്ന പൊതുതെരഞ്ഞടുപ്പോടെ മോഡിയെ ഇന്ത്യ സഖ്യം അധികാരത്തിൽനിന്നു പുറത്താക്കും. കേരളത്തിൽ സി.പി.എമ്മിന് ബി.ജെ.പിയെ എതിർക്കാൻ താൽപര്യമില്ല. അവർ പരസ്പരം സഹായിക്കുകയാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 മണ്ഡലങ്ങളും യു.ഡി.എഫ് നേടുമെന്നും അതിന്റെ കാഹളമാണ് പുതുപ്പള്ളിയിൽ മുഴങ്ങിയതെന്നും വേണുഗോപാൽ പറഞ്ഞു.
ജനങ്ങളുടെ മൗലിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ ഒളിച്ചോടുന്ന മോഡിക്ക് ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെയാണ് ഇന്ത്യയെന്ന പേരിനോട് മമത കുറഞ്ഞത്. ഇന്ത്യ സഖ്യത്തിന്റെ രൂപീകരണത്തോടെ  അധികാര കസേര ഇളകുമെന്ന അങ്കലാപ്പിലാണ് നരേന്ദ്ര മോഡി. അതിനാലാണ് ഒറ്റ തെരഞ്ഞെടുപ്പ്, ഭാരതം എന്നീ വിഷയങ്ങൾ പൊടുന്നനെ ഉയർത്തിക്കൊണ്ടുവന്നത്. ഭാരതമെന്ന പേരിനോട് ആർക്കും വിയോജിപ്പില്ല. പക്ഷെ, ബി.ജെ.പി അതിന് നൽകുന്ന പ്രാധാന്യത്തിന് പിന്നിലെ ദുരുദ്ദേശ്യം ഇന്ത്യ സഖ്യത്തിന്റെ രൂപീകരണമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി.
ജനാധിപത്യത്തിന്റെ സൗന്ദര്യമായ വൈവിധ്യത്തെ തകർക്കാനാണ് നരേന്ദ്രമോഡി ഭരണകൂടം ശ്രമിക്കുന്നത്. യു.സി.സിയിലൂടെ ന്യൂനപക്ഷ വിരുദ്ധ വികാരം വളർത്തുന്നു. മതപരിവർത്തനം ആരോപിച്ച് ബി.ജെ.പി മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും വേട്ടയാടി. ബി.ജെ.പിയുടെ വിഭജന തന്ത്രത്തിനെതിരെ കോൺഗ്രസ് ശക്തമായ പോരാട്ടം നയിക്കുകയാണ്. ബി.ജെ.പി കർണാടകയിൽ നടപ്പാക്കിയ മതപരിവർത്തന നിയമം കോൺഗ്രസ് സർക്കാർ ചവറ്റുകുട്ടയിലിട്ടെന്നും വേണുഗോപാൽ പറഞ്ഞു.
വിദ്വേഷവും വെറുപ്പും വളർത്താൻ ജനങ്ങളെ തമ്മിലടിപ്പിക്കുകയാണ് ബി.ജെ.പി തന്ത്രം. രാജ്യത്തെ ജനങ്ങളുടെ സമാധാനം തകർന്നാലും വോട്ടുമതിയെന്ന ചിന്തയാണ് ബി.ജെ.പിക്ക്. മണിപ്പുരിൽനിന്നു പാഠം ഉൾക്കൊള്ളാൻ ബി.ജെ.പി ഭരണകൂടം ഇപ്പോഴും തയാറാകുന്നില്ല. ആ കലാപത്തിൽ സംസ്ഥാന സർക്കാർ പ്രതിസ്ഥാനത്താണ്. കലാപകാരികളെ നിയന്ത്രിക്കാൻ കേസെടുക്കാത്ത ഭരണകൂടം അവിടത്തെ വസ്തുനിഷ്ഠമായി റിപ്പോർട്ട് പുറത്ത് കൊണ്ടുവന്ന മാധ്യമ പ്രവർത്തകർക്കെതിരെ കേസെടുക്കുകയാണ്. മറ്റുവിഷയങ്ങളിൽ വാചാലനാകുന്ന പ്രധാനമന്ത്രി മണിപ്പുർ വിഷയത്തിൽ മൗനിബാവയെപ്പോലെ നടിച്ചെന്നും വേണുഗോപാൽ പരിഹസിച്ചു. ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ അധ്യക്ഷത വഹിച്ചു.

Latest News