Sorry, you need to enable JavaScript to visit this website.

ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കിയ ചൈനീസ് ഭൂപടത്തിനെതിരെ യു. എസും ജപ്പാനും

ന്യൂദല്‍ഹി- ഇന്ത്യയുടെ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ചൈന പുറത്തിറക്കിയ ഭൂപടം യു. എസും ജപ്പാനും തള്ളി. ദല്‍ഹിയില്‍ ജി 20 ഉച്ചകോടി നടക്കാനിരിക്കെയാണ് ഇരുരാഷ്ട്രങ്ങളും ഇന്ത്യയ്ക്ക് അനുകൂല നിലപാട് പ്രഖ്യാപിച്ചത്. 

ചൈനീസ് നടപടി നിയമവിരുദ്ധമെന്നാണ് യു. എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്് ഉപവക്താവ് വേദാന്ത് പട്ടേല്‍ വിശേഷിപ്പിച്ചത്.
സമുദ്രാതിര്‍ത്തി അവകാശവാദങ്ങളുള്‍പ്പെടെ ഭൂപടത്തിലെ നിയമവിരുദ്ധമായ വാദങ്ങളെ പൂര്‍ണമായും നിരസിക്കുന്നതായും ചൈന അന്താരാഷ്ട്ര സമുദ്ര നിയമങ്ങളോട് യോജിച്ചു പ്രവര്‍ത്തിക്കണമെന്നും പട്ടേല്‍ പറഞ്ഞു.

ചൈനീസ് വാദങ്ങള്‍ നിയമവിരുദ്ധമെന്നു മാത്രമല്ല, 1982ലെ യു. എന്‍ സമുദ്ര നിയമ കണ്‍വെന്‍ഷന്‍ ചട്ടങ്ങളുടെ ലംഘനം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര പരമാധികാരത്തെ അവ്യക്തമാക്കുന്ന നീക്കമാണു ചൈനയില്‍ നിന്നുണ്ടായതെന്നു യു. എസ് പ്രതിരോധ കേന്ദ്രം പെന്റഗണിന്റെ വക്താവ് പാറ്റ് റൈഡര്‍ ചൂണ്ടിക്കാട്ടി. 

അതിര്‍ത്തികള്‍ തങ്ങള്‍ക്കിഷ്ടമുളള വിധം മാറ്റിവരയ്ക്കുകയും മറ്റുള്ളവര്‍ തങ്ങളെ പിന്തുടരണമെന്നു ശഠിക്കുകയുമാണു ചൈനയുടെ പുതിയ ശൈലിയെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും റൈഡര്‍ പറഞ്ഞു.
നിയമവിരുദ്ധ ഭൂപടം പുറത്തിറക്കിയ ചൈനയ്‌ക്കെതിരേ നയതന്ത്ര തലത്തില്‍ ശക്തമായ നീക്കം നടത്തുമെന്നും പ്രതിഷേധം അറിയിക്കുമെന്നും ജപ്പാന്‍ ചീഫ് ക്യാബിനറ്റ് സെക്രട്ടറി ഹിരോകസു മത്സുനോ അറിയിച്ചു.

അരുണാചല്‍ പ്രദേശിനെയും അക്‌സായി ചിനെയും തങ്ങളുടേതാക്കി ചൈന പുറത്തിറക്കിയ പുതിയ ഭൂപടം നേരത്തെ ഇന്ത്യ തള്ളിയിരുന്നു. എന്നാല്‍, ഭൂപടം പുതുക്കുന്നതു സാധാരണ സംഭവമാണെന്നും വലിയ ഗൗരവം കൊടുക്കാനില്ലെന്നുമായിരുന്നു ചൈനയുടെ ന്യായീകരണം. അരുണാചല്‍ പ്രദേശ് തങ്ങളുടേതാണെന്നെന്നും ടിബറ്റിന്റെ ഭാഗമാണെന്നുമാണു ചൈനയുടെ വാദം. തെക്കന്‍ ചൈന കടലിലെ തര്‍ക്കപ്രദേശങ്ങള്‍ തങ്ങളുടേതാക്കി നേരത്തെ ചൈന ചിത്രീകരിച്ചിരുന്നു. ഇതിനെതിരെ വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, മലേഷ്യ, തായ്വാന്‍ തുടങ്ങിയ രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു.

Latest News