Sorry, you need to enable JavaScript to visit this website.

അന്തരീക്ഷം തണുപ്പിക്കും, വെള്ളം തളിക്കും; ഹാജിമാര്‍ക്ക് കുളിരേകും കുട

മക്ക - കടുത്ത ചൂടില്‍ നിന്ന് ഹജ് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് പ്രത്യേകം രൂപകല്‍പന ചെയ്ത് നിര്‍മിച്ച കുടകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചു. ഉദാരമതികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. അന്തരീക്ഷം തണുപ്പിക്കുന്ന, വെള്ളം സ്‌പ്രേ ചെയ്യുന്ന സാങ്കേതിക വിദ്യ അടങ്ങിയ കുടകള്‍ മക്ക അംബ്രല്ല കമ്പനിയുമായി സഹകരിച്ചാണ് ഹാജിമാര്‍ക്കിടയില്‍ വിതരണം ചെയ്യുക. ഈ കുടകളുടെ പേറ്റന്റ് മക്ക അംബ്രല്ല കമ്പനി നേടിയിട്ടുണ്ട്.
സാമൂഹിക പങ്കാളിത്ത സംസ്‌കാരം പ്രചരിപ്പിക്കുന്നതിന് ലക്ഷ്യമിട്ട് ആരോഗ്യ മന്ത്രാലയം നടപ്പാക്കുന്ന പദ്ധതികളില്‍ ഒന്നാണിതെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. വാഇല്‍ മുതൈര്‍ പറഞ്ഞു. 0125476370 എന്ന നമ്പറോ മക്ക ആരോഗ്യ വകുപ്പിന്റെ ഇ-മെയിലിലോ വഴി ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സാമൂഹിക പങ്കാളിത്ത പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഈ സന്നദ്ധ പദ്ധതിയിലേക്ക് ആര്‍ക്കും സംഭാവനകള്‍ നല്‍കാവുന്നതാണെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് സാമൂഹിക പങ്കാളിത്ത പ്രോഗ്രാം സൂപ്പര്‍വൈസര്‍ മഹാസിന്‍ ഹസന്‍ ശുഅയ്ബ് പറഞ്ഞു. ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ സാമൂഹിക പങ്കാളിത്ത പ്രോഗ്രാം ഉദാരമതികളില്‍ നിന്ന് നേരിട്ട് സംഭാവനകള്‍ പണമായി സ്വീകരിക്കില്ല. സംഭാവനകള്‍ നല്‍കുന്നതിന് ആഗ്രഹിക്കുന്നവരെ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയക്കുകയാണ് ചെയ്യുകയെന്നും മഹാസിന്‍ ഹസന്‍ ശുഅയ്ബ് പറഞ്ഞു. ഈ വര്‍ഷം കൊടും ചൂട് കാലത്താണ് ഹജ്. സൂര്യാഘാതം അടക്കമുള്ള ആരോഗ്യ പ്രശ്‌നങ്ങളില്‍ നിന്ന് തീര്‍ഥാടകര്‍ക്ക് സംരക്ഷണം നല്‍കുന്നതിന് ലക്ഷ്യമിട്ടാണ് മക്ക അംബ്രല്ല കമ്പനിയുമായി സഹകരിച്ച് കുടകള്‍ വിതരണം ചെയ്യുന്ന പദ്ധതിക്ക് ആരോഗ്യ മന്ത്രാലയം തുടക്കമിട്ടിരിക്കുന്നത്.

 

Latest News