കൊച്ചി- ഇടപ്പള്ളി പത്തടിപ്പാലത്ത് പ്രവർത്തിക്കുന്ന കിംസ് ആശുപത്രി കിന്റർ ഹോസ്പിറ്റൽ ഗ്രൂപ്പിന് കൈമാറിയതോടെ നഴ്‌സുമാർ പിരിച്ചുവിടൽ ഭീഷണിയിൽ. കൈമാറ്റം നടന്നതോടെ ആശുപത്രിയിലെ പ്രഗൽഭരായ ഡോക്ടർമാർ പുതിയ ആശുപത്രികളിലേക്ക് മാറിയിരുന്നു.
ഇതിന് പിന്നാലെ നൂറോളം നഴ്‌സുമാരോട് സ്വയം പിരിഞ്ഞു പോകാൻ മാനേജ്‌മെന്റ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇതേ തുടർന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ വിഷയത്തിൽ ഇടപെട്ടു. ആശുപത്രിയിൽ പ്രത്യക്ഷ സമരത്തിന് ഒരുങ്ങുകയാണ് സംഘടന.
ഒരു സ്ഥാപനം കൈമാറുമ്പോൾ പാലിക്കേണ്ട ഒരു തൊഴിൽ നിയമങ്ങളും കിംസ് പാലിച്ചിട്ടില്ലെന്ന് നഴ്‌സസ് അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. സർക്കാർ വർധിപ്പിച്ച ശമ്പളത്തിനനുസരിച്ച് തൊഴിലാളികൾക്ക് കഴിഞ്ഞ വർഷം ഒക്ടോബർ മുതൽ കിട്ടേണ്ട ശമ്പള കുടിശ്ശിക ഇത് വരെ കൊടുക്കുകയോ തൊഴിലാളികളോട് ഇതേക്കുറിച്ച് സംസാരിക്കുകയോ ചെയ്തിട്ടില്ല. ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെയാണ് സമരമെന്ന് അവർ അറിയിച്ചു. വ്യാഴാഴ്ച കിംസ് ആശുപത്രിക്ക് മുന്നിൽ അസോസിയേഷന്റെ നേതൃത്വത്തിൽ നഴ്‌സുമാർ ഉപവസിക്കും. പ്രശ്‌നത്തിൽ തൊഴിൽ വകുപ്പിന്റെ ഇടപെടൽ ഉണ്ടാകണമെന്നാണ് സംഘടന ആഗ്രഹിക്കുന്നത്.