കൊച്ചി- അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികളുടെ വിടുതൽ ഹർജിക്കെതിരെ ഷുക്കൂറിന്റെ മാതാവ് ആത്തിഖ സി.ബി.ഐ കോടതിയിൽ. സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷിനും ഷുക്കൂറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയിൽ പങ്കുണ്ടെന്നും ഇതിന് സാക്ഷികളുണ്ടെന്നും തടസഹരജിയിൽ ചൂണ്ടിക്കാട്ടി. വിടുതൽ ഹർജി തള്ളണമെന്നും ആവശ്യപ്പെട്ടു. 28 മുതൽ 33 വരെ പ്രതികൾ ചേർന്നാണ് ഗൂഢാലോചന നടത്തിയതെന്ന് കുറ്റപത്രത്തിലുണ്ട്. ജയരാജന്റെയും, ടി.വി രാജേഷിന്റെയും പങ്ക് തെളിയിക്കുന്ന ഫോൺ രേഖകളും സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളുമുണ്ടെന്നും കോടതിയെ അറിയിച്ചു. പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പി ജയരാജൻ, ടി.വി. രാജേഷ് എന്നിവർ വിടുതൽ ഹർജി നൽകിയിരുന്നു.