പാലക്കാട്-മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരായ മാത്യു കുഴല്‍നാടന്റെ ആരോപണങ്ങള്‍ വസ്തുതകൾക്ക് നിരക്കുന്നതല്ലെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ.ബാലന്. വീണാ വിജയന്റെ കമ്പനി ഐജിഎസ്ടി കൊടുത്തിട്ടില്ലെന്നാണ് കുഴല്‍നാടന്റെ പ്രധാന ആരോപണം. ഐജിഎസ്ടി ഓരോ മാസവും കൊടുത്തതിന്റെ രേഖകള്‍ പുറത്തുവിട്ടാല്‍ എംഎല്‍എ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തയാറാകുമോ എന്ന് അദ്ദേഹം ചോദിച്ചു.
ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ എംഎല്‍എ ഖേദപ്രകടനം നടത്താന്‍ തയാറാകണം. മുഖ്യമന്ത്രിയുടെ മകളായതിനാലാണ് വീണയ്ക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഐജിഎസ്ടി കൊടുത്തിട്ടില്ലെന്ന് എന്ത് രേഖയുടെ അടിസ്ഥാനത്തിലാണ് എംഎല്‍എ പറഞ്ഞത്. മതിയായ നികുതി നല്‍കിയില്ലെന്ന് പറഞ്ഞ് ഇന്‍കം ടാക്സ് അടക്കമുള്ള ഏതെങ്കിലും ഡിപ്പാര്‍ട്ട്മെന്റ് അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു.
എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചുകൊണ്ട് സേവനം നടത്തുന്ന സ്ഥാപനമാണ് വീണയുടേത്. കുഴല്‍നാടന്റെ വാദങ്ങളൊന്നും കോടതിയില്‍ നിലനില്‍ക്കില്ല. വീണയെ പാര്‍ട്ടി സംരക്ഷിക്കും. നിരപരാധി എന്നറിയാവുന്നതുകൊണ്ടാണ് പാര്‍ട്ടി അവര്‍ക്കൊപ്പം നില്‍ക്കുന്നത്. എന്നും നീതിക്കൊപ്പം നില്ക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും എ.കെ.ബാലന് കൂട്ടിച്ചേര്‍ത്തു.