ന്യൂദൽഹി-നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി (എൻഎംഎംഎൽ) ഔദ്യോഗികമായി പ്രൈം മിനിസ്റ്റേഴ്‌സ് മ്യൂസിയം ആൻഡ് ലൈബ്രറി (പിഎംഎംഎൽ) സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്തു. പിഎംഎംഎൽ വൈസ് ചെയർമാൻ എ സൂര്യ പ്രകാശ്, നേരത്തെ ട്വീറ്റിൽ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.സാംസ്‌കാരിക മന്ത്രാലയവും ഇക്കാര്യം അറിയിച്ചു.
സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ചേർന്ന സ്മാരക മ്യൂസിയം ആൻഡ് ലൈബ്രറി സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ വർഷം ഏപ്രിൽ 21-നാണ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.
ഉദ്ഘാടന വേളയിൽ, സർക്കാരിൽ നിന്ന് ക്ഷണം ലഭിച്ചിട്ടും, നെഹ്‌റു-ഗാന്ധി കുടുംബത്തിലെ ഒരു അംഗവും ചടങ്ങിന് എത്തിയിരുന്നില്ല.പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവരുൾപ്പെടെ നെഹ്‌റു-ഗാന്ധി കുടുംബത്തിലെ മൂന്ന് അംഗങ്ങൾ രാജ്യത്തിന്റെ പ്രധാനമന്ത്രിമാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നവീകരിച്ച നെഹ്‌റു മ്യൂസിയം കെട്ടിടത്തിൽ നിന്ന് ആരംഭിക്കുന്ന തടസ്സങ്ങളില്ലാത്ത കേന്ദ്രമാണ് മ്യൂസിയമെന്ന് സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ ജീവിതത്തെയും സംഭാവനയെയും കുറിച്ചുള്ള സാങ്കേതികമായി നൂതനമായ പ്രദർശനങ്ങളോടെ മ്യൂസിയം പൂർണ്ണമായും അപ്‌ഡേറ്റ് ചെയ്‌തിട്ടുണ്ട്.
നമ്മുടെ പ്രധാനമന്ത്രിമാർ വിവിധ വെല്ലുവിളികൾ നേരിട്ടുകൊണ്ട് രാജ്യത്തെ നയിച്ചതിന്റേയും രാജ്യത്തിന്റെ സർവതോന്മുഖമായ പുരോഗതി ഉറപ്പാക്കിയതിന്റേയും കഥ പറയുന്ന മ്യൂസിയം പുതിയ കെട്ടിടത്തിലാണ് തയാറാക്കിയത്. ഇത് എല്ലാ പ്രധാനമന്ത്രിമാരെയും അംഗീകരിക്കുന്നുവെന്നും അതുവഴി സ്ഥാപന സ്മരണയെ ജനാധിപത്യവൽക്കരിക്കുന്നുവെന്നും പ്രസ്താവനയിൽ പറയുന്നു.