കൊച്ചി - മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ ഉയർന്ന മാസപ്പടി വിവാദത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് വിജിലൻസിന് പരാതി. വീണയെക്കൂടാതെ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ) കമ്പനിയിൽ നിന്ന് പണം കൈപ്പറ്റിയ മുഴുവൻ പേർക്കെതിരെയും അന്വേഷണം വേണമെന്നും പരാതിയിലുണ്ട്. കളമശ്ശേരി സ്വദേശി ഗിരീഷ് ബാബുവാണ് പരാതി നൽകിയത്.
ആദായനികുതി വകുപ്പിന്റെ സെറ്റിൽമെന്റ് ബോർഡ് ഉത്തരവ് സഹിതമാണ് ഗിരീഷ് ബാബു വിജിലൻസിനെ സമീപിച്ചത്. പരാതിയിൽ വിജിലൻസ് ഡയറക്ടർ തുടർ നടപടി സ്വീകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ വ്യക്തമാക്കി. പരാതിയുടെ പകർപ്പ് ഗവർണർ ആരിഫ് മുഹമ്മദ് ഖാനും നൽകിയതായാണ് വിവരം.
കഴിഞ്ഞ മൂന്നുവർഷത്തിനിടെ 1.72 കോടി രൂപ വീണ വിജയൻ കമ്പനിയിൽനിന്നും കൈപ്പറ്റിയെന്നാണ് ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ. സംഭവം വിവാദമായതിന് പിന്നാലെ, പിണറായി വിജയൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മറ്റു മുതിർന്ന നേതാക്കളും പണം കൈപ്പറ്റിയതായി ഡയറി കുറിപ്പിലെ ചുരുക്കപ്പട്ടിയിലുണ്ട്. ഇതോടെ വീണയ്‌ക്കെതിരായ പോരാട്ടത്തിന്റെ മുന ഒടിഞ്ഞതായി ആക്ഷേപം ഉയർന്നിരുന്നു.
എന്നാൽ, വീണയ്‌ക്കെതിരായ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തൽ ഗുരുതരമാണെന്നും തങ്ങളുടെ നേതാക്കൾ പാർട്ടി ചുമതലപ്പെടുത്തിയതനുസരിച്ച് സംഭാവനയാണ് വാങ്ങിയതെന്നാണ് പ്രതിപക്ഷത്തിന്റെ വാദം. പാർട്ടി പ്രവർത്തനങ്ങൾക്ക് കരിമ്പട്ടികയിൽ പെടാത്ത വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവന പിരിക്കാറുണ്ടെന്നും അവർ വ്യക്തമാക്കി. എന്നാൽ, വീണ വാങ്ങിയത് കരാർ അടിസ്ഥാനത്തിലുള്ള സേവനത്തിനാണെന്നാണ് സി.പി.എമ്മിന്റെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ന്യായം.