Sorry, you need to enable JavaScript to visit this website.

ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ച്ചയുണ്ടായെന്ന് റിപ്പോർട്ട്

കോഴിക്കോട് - മാവോയിസ്റ്റ് വേട്ടയ്‌ക്കെതിരെ പ്രതികരിച്ചതിന്റെ പേരിൽ റിമാൻഡിലായ പൗരാവകാശ പ്രവർത്തകനും നക്‌സൽ മുൻ നേതാവുമായ ഗ്രോ വാസുവിനെ കോടതിയിൽ ഹാജരാക്കിയതിൽ ഗുരുതര വീഴ്ചയുണ്ടായതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഗ്രോ വാസു സഹപ്രവർത്തകർക്കൊപ്പം ഇടപഴകിയതും മാധ്യമങ്ങളെ കണ്ടതും പോലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധക്കുറവ് മൂലമാണെന്നാണ് റിപ്പോർട്ട്. 
 സഹപ്രവർത്തകരോടൊപ്പമുള്ള അമിതമായ ഇടപെടൽ, കോടതിയ്ക്ക് അകത്തേയ്ക്കും പുറത്തേക്കും പോലീസുകാരെ മാറ്റിനിർത്തി സഹപ്രവർത്തകർ ഗ്രോ വാസുവിനെ ആനയിച്ചത്, ഇതെല്ലാം അകമ്പടി പോയ പോലീസുകാർക്ക് സംഭവിച്ച വീഴ്ചയായാണ് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിലുള്ളത്. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള വ്യക്തിയുടെ പൂർണമായ സുരക്ഷാ ചുമതല അകമ്പടി പോയ പോലീസുകാർക്കാണ്. എന്നാൽ ഗ്രോ വാസുവിന്റെ കൂടെ ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ വീഴ്ച വരുത്തിയെന്നാണ് പറയുന്നത്. സംഭവത്തിൽ ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്ദമംഗലം, മെഡിക്കൽ കോളജ് പോലീസ് സ്റ്റേഷനുകളിലെ പോലീസുകാർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നാണ് വിവരം.
  2016-ൽ നിലമ്പൂരിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്ക് വേണ്ടി പ്രതിഷേധിച്ചതിന് അറസ്റ്റിലായ ഗ്രോ വാസുവിന്റെ റിമാൻഡ് കാലാവധി കോടതി ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നവർക്കെതിരെ നടപടി സ്വീകരിക്കാതെ കൊല്ലപ്പെട്ട മാവോയിസ്റ്റുകൾക്കു നീതി ലഭിക്കാൻ വേണ്ടി സത്യസന്ധമായി പ്രതികരിച്ചതാണ് ഗ്രോ വാസു എന്ന എ വാസുവിനെ പോലീസ് ജയിലിൽ അടക്കാൻ ഇടയാക്കിയത്. വാസുവിനെതിരായ പോലീസ് നടപടി അന്യായമാണെന്ന് ചൂണ്ടിക്കാട്ടി നിരവധി പൗരാവകാശ പ്രവർത്തകർ രംഗത്തുവന്നിരുന്നു. മാവോയിസ്റ്റുകൾക്കുവേണ്ടി പ്രതികരിച്ചതിന് താൻ ശിക്ഷ അനുവഭവിക്കാമെന്നും ഇതിൽ മാപ്പെഴുതുന്ന പ്രശ്‌നമില്ലെന്നും വ്യക്തമാക്കിയ ഗ്രോ വാസു മാവോയിസ്റ്റ് വേട്ടക്കു പിന്നിൽ പ്രവർത്തിച്ചവരെ ശിക്ഷിക്കാത്തത് ഇരട്ട നീതിയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.

Latest News