ബുറൈദ - ലോകത്തെ ഏറ്റവും വലിയ ഇൻഡോർ മത്സ്യക്കൃഷി പദ്ധതി സ്ഥാപിക്കാൻ വിദേശ നിക്ഷേപകൻ തെരഞ്ഞെടുത്ത് സൗദി മരുഭൂമിയെ. താപനില 47 ഡിഗ്രി വരെയായി ഉയരുന്ന അൽഖസീമിലെ മരുഭൂമധ്യത്തിലാണ് വിദേശ നിക്ഷേപകൻ ലോകത്തെ ഏറ്റവും വലിയ ഇൻഡോർ മത്സ്യഫാം സ്ഥാപിച്ചിരിക്കുന്നത്. ഒന്നര ലക്ഷം ചതുരശ്രമീറ്റർ വിസ്തൃതിയുള്ള സ്ഥലത്ത് സ്ഥാപിച്ചിരിക്കുന്ന ഫാമിൽ 50 ലക്ഷത്തിലേറെ മീനുകളെ വളർത്തുന്നു.
പതിനെട്ടു വർഷമായി തങ്ങളുടെ കമ്പനി സൗദിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും രണ്ടു വർഷം മുമ്പു മുതലാണ് കമ്പനി മത്സ്യക്കൃഷി മേഖലയിൽ പ്രവേശിച്ചതെന്നും മത്സ്യഫാം സൂപ്പർവൈസർ അംറ് അൽഹമദ് പറഞ്ഞു. ആദ്യ ഘട്ടത്തിൽ 50 ലക്ഷത്തിലേറെ മീനുകളെയാണ് വളർത്തുന്നത്. രണ്ടാം ഘട്ടത്തിൽ ഒരു കോടിയിലേറെ മീനുകളെ വളർത്താനാണ് ലക്ഷ്യമിടുന്നത്. പ്രതിവർഷം രണ്ടായിരം ടൺ മത്സ്യവും മീനിറച്ചിയും ഉൽപാദിപ്പിക്കാനാണ് ലക്ഷ്യംവെക്കുന്നത്. മൂന്നു ഭൂഖണ്ഡങ്ങൾക്കിടയിലെ സവിശേഷമായ ഭൂമിശാസ്ത്രപരമായ സ്ഥാനം അടക്കമുള്ള കാരണങ്ങളാലാണ് മത്സ്യഫാം സ്ഥാപിക്കാൻ സൗദി അറേബ്യയെ തെരഞ്ഞെടുത്തതെന്നും അംറ് അൽഹമദ് പറഞ്ഞു.